പ്രളയബാധിതര്‍ക്കു  കെെത്താങ്ങായി കെ.എസ്.എഫ്.ഇ ജീവനക്കാര്‍; ഒരു ദിവസത്തെ ശമ്പളമായ 1.21 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി

മഴക്കെടുതി ബാധിച്ച ജനങ്ങള്‍ക്കു സഹായവുമായി കെഎസ്എഫ്ഇ ജീവനക്കാര്‍. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. 1.21 കോടിയോളം രൂപ വരും ഈ തുകയെന്നു ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടര്‍ എം.പുരുഷോത്തമനും അറിയിച്ചു.

മഴക്കെടുതി മുന്‍നിര്‍ത്തി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെയും പ്രശ്‌നബാധിതര്‍ക്ക് ഓഗസ്റ്റ് മാസത്തെ ചിട്ടി തവണ അടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. ഡിവിഡന്റ് ആനുകൂല്യത്തോടു കൂടി പണമടയ്ക്കാം. ഈ ദിവസം വരെയുള്ള പിഴപ്പലിശയും ഒഴിവാക്കി.

കഴിഞ്ഞ പ്രളയത്തിലും ദുരിതക്കയത്തില്‍ മുങ്ങിയവര്‍ക്കു താങ്ങായി രണ്ടു ദിവസത്തെ ശമ്പളമാണ് ആദ്യം കെഎസ്എഫ്ഇ ജീവനക്കാര്‍ നല്‍കിയത്. സാലറി ചാലഞ്ചിലും പങ്കെടുത്തു. ഇങ്ങനെ 34 കോടിയും കമ്പനി എന്ന നിലയില്‍ 10 കോടിയും സര്‍ക്കാരിനു നല്‍കി. ഇ ടോയിലറ്റ്, ഔഷധങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ആകെ 50 കോടിയോളം രൂപ ദുരിതാശ്വാസമായി നല്‍കിയെന്നും കെഎസ്എഫ്ഇ അറിയിച്ചു.