ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നു; ഫ്യൂസുകള്‍ ഉരുകി ഒലിക്കുന്നു; കേരളത്തിലെ വൈദ്യുതി ലോഡ് താങ്ങാനാവുന്നില്ലെന്ന് കെഎസ്ഇബി; ഗുരുതര സാഹചര്യം

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് സര്‍വകാലറെക്കോഡില്‍ കുതിച്ചതോടെ വലഞ്ഞ് കെഎസ്ഇബി. ലോഡിലുണ്ടായ ക്രമാതീതമായ വര്‍ധനമൂലം ട്രാന്‍സ്‌ഫോര്‍മറുകളടക്കം കത്തിപോകുയും ഫ്യൂസുകള്‍ ഉരുകുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിയാണ് ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രിവരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണംവേണമെന്നാണ് കെഎസ്ഇബി നിര്‍ദേശിച്ചിരിക്കുന്നത്. ലോഡ് കൂടി 11 കെവി ലൈനിന്റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. എത്ര ശ്രമിച്ചിട്ടും ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് മിക്കയിടങ്ങളിലും. 5000 വാട്ട്‌സിന് മുകളിലുള്ള ഉപഭോക്താക്കള്‍ ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗലയെ താറുമാറാക്കുന്നുവെന്നും കെഎസ്ഇബി പറയുന്നു.

ഇതുവരെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി. ഇതും പുതിയ റെക്കോഡാണ്. താത്കാലികമായി 500 മെഗാവാട്ട് കൂടുതല്‍ വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഇതിനായി വിളിച്ച ടെന്‍ഡറില്‍ 11 കമ്പനികള്‍ പങ്കെടുത്തു. ടെന്‍ഡര്‍ 12-ന് തുറക്കും. ഈമാസം 15 മുതല്‍ മേയ് 31 വരേക്കാണ് വൈദ്യുതി അധികംവാങ്ങുന്നത്.

കടുത്തവേനലും തിരഞ്ഞെടുപ്പും കാരണം കമ്പനികള്‍ വൈദ്യുതി വില കൂട്ടാനാണ് സാധ്യത. അങ്ങനെവന്നാല്‍ ബോര്‍ഡിന്റെ അധികച്ചെലവ് ക്രമാതീതമായി കൂടും. ജനം ഇതെല്ലാം സര്‍ച്ചാര്‍ജായും നല്‍കേണ്ടിവരും. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ദീര്‍ഘകാല കരാറുകള്‍ ചട്ടലംഘനത്തിന്റെപേരില്‍ റദ്ദാക്കിയതാണ് കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങേണ്ട സാഹചര്യം ഉണ്ടാക്കിയത്.