'ഏകച്ഛത്രാധിപതിയല്ല, സമവായത്തിലൂടെ പ്രവര്‍ത്തിക്കുകയാണ് നയം';എം.എം മണിക്ക് മറുപടിയുമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഏകച്ഛത്രാധിപതിയെ പോലെ പെരുമാറുന്നുവെന്ന മുന്‍ മന്ത്രി എം.എം മണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബി.അശോക്. ഏകച്ഛത്രാധിപതിയല്ലെന്നും, സമവായത്തിലൂടെ പ്രവര്‍ത്തിക്കുക എന്നതാണ് നയമെന്നും അശോക് പറഞ്ഞു. വൈദ്യുതി വാങ്ങല്‍ കരാര്‍ വഴി 800 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായെന്നും മനോരമയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി വൈദ്യുതി ബോര്‍ഡിന്റെ പരിഗണനയിലില്ല. പരിസ്ഥിതി അനുമതി നഷ്ടമാകാതിരിക്കാന്‍ നടപടി തുടരുകയാണ്. മുന്‍ മന്ത്രിമാരായ എ.കെ ബാലന്‍, എം.എം മണി എന്നിവരുമായി നല്ല ബന്ധമാണെന്ന് അശോക് പറഞ്ഞു. സി.പി.എം ഇതര മന്ത്രിമാര്‍ വന്നപ്പോള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരാന്‍ സമയമെടുത്തു.

ഓഫീസര്‍മാര്‍ തൊഴിലാളി നേതാവുന്നത് ശരിയല്ല. ഉദ്യോഗക്കയറ്റത്തിന് തൊഴിലാളി – സംഘടന ബന്ധം ഉപേക്ഷിക്കണമെന്നാണ് ഹൈക്കോടതി വിധിയെന്നും അശോക് പറഞ്ഞു. ഓഫീസര്‍മാര്‍ മാനേജ്‌മേന്റിന്റെ ഭാഗമാണ്. ചര്‍ച്ചയ്ക്ക് അവര്‍ വരുന്നത് മാനേജ്‌മെന്റിനെ ദുര്‍ബലമാക്കും.

കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു എം.എം മണിയുടെ പ്രതികരണം. കാണേണ്ടവരൊക്കെ കണ്ടശേഷമാണ് പോസ്റ്റ് പിന്‍വലിച്ചത്. മര്യാദകേടാണ് കാണിച്ചതെന്നും പെരുമാറ്റം ഏകച്ഛത്രാധിപതിയെ പോലെയാണെന്നും മണി തുറന്നടിച്ചിരുന്നു.

ചെയര്‍മാന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മുന്‍സര്‍ക്കാരിന്റെ കരാറുകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. അത് പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍ അത് ആയുധമാക്കാനുള്ള യോഗ്യത പ്രതിപക്ഷത്തില്ല. വൈദ്യുതി ബോര്‍ഡിനകത്ത് ഏറ്റവും വൃത്തികേട് ചെയ്ത ആളുകളാണ് അവരെന്നായിരുന്നു മണിയുടെ ആരോപണം.

വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെയും വിമര്‍ശിനം ഉന്നയിച്ചിരുന്നു. വകുപ്പിലെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റി. പ്രഗല്‍ഭര്‍ ഭരിച്ച വകുപ്പാണെന്ന് മന്ത്രി മനസ്സിലാക്കണം. അവരെടുത്ത നിലപാടിന്റെ ഭാഗമാണ് അന്നൊന്നും പ്രശ്നങ്ങള്‍ ഇല്ലാതെ പോയത്. കെ.എസ്.ഇ.ബി ചെയര്‍മാനെ നിയന്തിക്കാന്‍ മന്ത്രിക്ക് കഴിയണമെന്നും മണി അഭിപ്രായപ്പെട്ടിരുന്നു.