പാലോട് രവിയുടെ ഫോൺ വിളി വിവാദം അന്വേഷിക്കാൻ നിർദേശം നൽകി കെപിസിസി. അന്വേഷണത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചുമതല നൽകിയിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ശബ്ദ രേഖ പ്രചരിച്ചത് അടക്കം അന്വേഷിക്കും.
കോൺഗ്രസിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണ് രാജി. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോൺഗ്രസ് നേതാവിനോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവിൽ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ ജലീലുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണമാണ് കുരുക്കായത്.
Read more
പുല്ലമ്പാറ പഞ്ചായത്തിൽ താഴെ തട്ടിലെ ഭിന്നത തീർക്കാൻ കൊടുത്ത സന്ദേശമാണെന്ന് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവിൽ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങുകയായിരുന്നു.







