പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഇന്നു യാത്രാമൊഴി

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടക്കും. ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സംസ്കാര ശുശ്രൂഷകൾ.

ഇന്നലെ രാത്രി പരുമലയിൽ നിന്നും വിലാപയാത്രയായി പരിശുദ്ധ ബാവായുടെ ഭൗതികശരീരം കോട്ടയത്തെത്തിച്ചു. രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ വൈകീട്ട് അഞ്ചരയോടെ പൂർത്തിയാകും. പുലർച്ചെ  മുതൽ പൊതുദർശനം തുടരുകയാണ്. മൂന്ന് മണിക്ക് കബറടക്ക ശുശ്രൂഷകൾക്ക് തുടക്കമാകും.

1946 ഓഗസ്‌റ്റ്‌ 30ന്‌ തൃശൂര്‍ തലപ്പള്ളി മങ്ങാട്ട്‌ കൊള്ളന്നൂര്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായാണു ജനിച്ചത്‌. കെ.ഐ. പോള്‍ എന്നായിരുന്നു പേര്‌. തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍നിന്നു ബിരുദവും കോട്ടയം സി.എം.എസ്‌. കോളജില്‍നിന്ന്‌ ബിരുദാനന്തര ബിരുദവും നേടി. കോട്ടയം പഴയ സെമിനാരിയിലായിരുന്നു വൈദികപഠനം.