കൂടത്തായി ജോളി വിവാഹമോചിതയായി; ആദ്യഭാര്യയെയും രണ്ട് വയസുകാരി മകളെയും കൊലപ്പെടുത്തി; കൊലപാതകിക്കൊപ്പം ജീവിക്കാനാവില്ലെന്ന് ഷാജു

കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തി രാജ്യത്ത് കുപ്രസിദ്ധി നേടിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സക്കറിയാസിനെ വിവാഹം ചെയ്തിരുന്നു. ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജി തിങ്കളാഴ്ചയാണ് കുടുംബകോടതി തീര്‍പ്പാക്കിയത്.

ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. 2021-ല്‍ ആണ് ഷാജു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ എതിര്‍ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു.

തന്റെ ആദ്യഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു.

2002ല്‍ ആയിരുന്നു ജോളി ആദ്യ കൊലപാതകം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയത്. ജോളിയുടെ ഭര്‍തൃപിതാവ് റിട്ട വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട അദ്ധ്യാപിക അന്നമ്മ തോമസ,് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Read more

സിലിയുടെ കൊലപാതകത്തിന് ശേഷം 2017ല്‍ ആയിരുന്നു ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ്.