മെഗാ തിരുവാതിരകളി തെറ്റായിരുന്നു, പാട്ടുകളില്‍ വ്യത്യാസമുണ്ട്, പിണറായി സ്തുതി പോലെയല്ല പി. ജയരാജന്റെ വ്യക്തിപൂജയെന്ന് കോടിയേരി

മെഗാതിരുവാതിരകളിയില്‍ പിണറായി വിജയനെ പുകഴ്ത്തിയുള്ള പാട്ട് വ്യക്തി പൂജയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പലരും പല വ്യക്തികളെയും പുകഴ്ത്തി പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാട്ടൊന്നുമല്ല അവിടെ പാടിയതെന്നും കോടിയേരി പറഞ്ഞു.

പി ജയരാജനെ പുകഴ്ത്തി പാട്ട് വന്നപ്പോള്‍ വ്യക്തി പൂജ ആരോപിച്ച് നടപടി എടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ആ വിഷയവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്നാണ് കോടിയേരി മറുപടി നല്‍കിയത്. പിജെ ആര്‍മി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്നങ്ങളാണ് അന്ന് പാര്‍ട്ടി ചൂണ്ടിക്കായത്. മെഗാതിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നത് തന്നെ തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടപടി നിയമാനുസൃതമാണ്. ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്.