യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണത്തെ തുടർന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. ഇടം എന്ന പേരിൽ പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്ററിലെ പ്രദർശനമാണ് നിർത്തിവെച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി.
ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ ‘ദുർമൃത്യു’ എന്ന പെയിന്റിങ്ങിനെതിരെയാണ് വിമർശനമുയർന്നത്. അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അപമാനിക്കുകയാണെന്ന് സിറോ മലബാർസഭ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്ക്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ച ഗാലറിക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധവും നടന്നു.
കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികൾ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരിൽ കൊച്ചി ബിനാലെയിൽ പ്രദർശനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു.







