കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അറിയുന്നില്ല; രൂക്ഷവിമർശനവുമായി കെ.എം ഷാജി

മുസ്‌ലിം ലീഗ് നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശവുമായി കെ.എം ഷാജി. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അറിയുന്നില്ലെന്ന് കെ.എം ഷാജി പറഞ്ഞു. പാര്‍ട്ടിക്ക് ഒരു വക്താവിനെ വെക്കാന്‍ തയ്യാറാകണം. സാമ്പത്തിക ഇടപാടുകള്‍ നേതൃനിരയിലെ പ്രധാന നേതാക്കങ്ങള്‍ അറിഞ്ഞാകണമെന്നും ഷാജി പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു സ്ട്രക്ചര്‍ ഉണ്ടാക്കണം. ഭരണഘടന ലീഗ് ഓഫീസിലും നമ്മള്‍ റോഡിലും എന്ന രീതി പറ്റില്ലെന്നും കെ.എം ഷാജി പറഞ്ഞു. ചാനല്‍ മൈക്ക് അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് കേടുവരുത്തുകയാണ്. ചാനലുകാര്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിക്ക് ഒരു വക്താവിനെ വെക്കാന്‍ തയ്യാറാകണമെന്ന് ഷാജി പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായത് പ്രാദേശിക നേതാക്കളുടെ മികവാണ്. സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണമെന്നും കെ.എം. ഷാജി വിമർശിച്ചു.  ദേശീയ സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്. പാര്‍ട്ടി ഫണ്ട് ഒരാള്‍ തനിച്ച് കൈകാര്യം ചെയ്യേണ്ടതല്ല. എല്ലാവരെയും അറിയിച്ചില്ലെങ്കിലും നാലോ അഞ്ചോ പേരെങ്കിലും കണക്ക് അറിഞ്ഞിരിക്കണം.

പാര്‍ട്ടി ഫണ്ട് വിനിയോഗത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് അബ്ദുല്‍ വഹാബ് പറയുന്നത്. അതൊരു മേന്‍മയല്ല. അറിയാനും പാര്‍ട്ടിയെ അറിയിക്കാനും ഇടപെടുകയാണ് വഹാബ് ചെയ്യേണ്ടത്. പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ ചായ അടിക്കുന്നവന്‍ അറിയുന്ന കാര്യങ്ങള്‍ പോലും സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ അറിയുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ ഇവരാണ് ആദ്യം അറിയുന്നത്.

കെ.പി.എ മജീദിനോട് സ്ഥാനാര്‍ഥിത്വം വേണോ എന്ന് ചോദിച്ചത് പോലെ എന്നോട് ഏതെങ്കിലും മുതലാളി ചോദിച്ചിരുന്നെങ്കില്‍ അടിച്ച് ചെവിക്കല്ല് ഞാന്‍ പൊട്ടിക്കും. അഴീക്കോട് തോല്‍ക്കും എന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നെ നിര്‍ബന്ധിച്ച് അവിടെ തന്നെ മത്സരിപ്പിച്ചു. ഞാന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്നും ഞാന്‍ നേരത്തേ പറഞ്ഞതാണ്. എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയ പണം എനിക്ക് ലഭിച്ചില്ല. എനിക്കെതിരെ കള്ളപ്രചാരണം പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന സ്ഥിതിയുമുണ്ടായി. പതിനാറ് പേര്‍ ഇരുന്ന് വാര്‍ത്താസമ്മേളനം നടത്തുന്ന ഏര്‍പ്പാട് ലീഗില്‍ മാത്രമാണുള്ളത്.

പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ചിലര്‍ ഡല്‍ഹിയില്‍ പോയി കിടന്നുറങ്ങുകയാണ്. നാല് കമ്പിളിപ്പുതപ്പ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടുത്താല്‍ ദേശീയ പ്രവര്‍ത്തനമാകില്ല. കുറഞ്ഞത് കര്‍ണാടകത്തിലെങ്കിലും പാര്‍ട്ടിയെ ഗൗരവത്തോടെ സംഘടിപ്പിക്കണം. യുഡിഎഫിന് ഭരണം കിട്ടാത്തതില്‍ ഞാന്‍ സന്തോഷവാനാണ്. കിട്ടിയിരുന്നെങ്കില്‍ ഇതുപോലെ കൂടിയിരിക്കുമായിരുന്നില്ലെന്നും ഷാജി വിമർശിച്ചു.