'കൃത്രിമക്കാലുകളുമായി ഈ യുവാവ് എന്നെ അമ്പരപ്പിക്കുകയാണ്'; ശാരീരിക അവശതകള്‍ക്കിടയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ശ്യാമിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കെ.കെ ശൈലജ

ശാരീരിക അവശതകളുണ്ടായിട്ടും തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥി ശ്യാമിന്റെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്ത് മന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകനെ കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലായിരുന്നു.

മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമക്കാലുപയോഗിച്ചാണ് ശ്യാം നടക്കുന്നത്. ശരീരത്തില്‍ ഡയാലിസിസിന് ആവശ്യമായ അഡാപ്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകള്‍. എന്നാല്‍ ശരീരത്തിന്റെ ഈ പരിമിതികളൊന്നും വക വെയ്ക്കാതെയായിരുന്നു പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്യാം പങ്കാളിയായത്.

സോഷ്യല്‍ മീഡിയയിലും പുറത്തും ശ്യാമിന് അഭിനന്ദപ്രവാഹമായിരുന്നു. ഇപ്പോഴിതാ ശ്യാമിനെ തേടി ആരോഗ്യമന്ത്രിയുടെ കാരുണ്യസ്പര്‍ശം. ശ്യാമിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്യാമിനെ കുറിച്ചുള്ള ഡോക്ടറുടെ വാക്കുകളും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

ശൈലജയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കൃത്രിമക്കാല്‍ ഉപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളജ് വിദ്യാര്‍ഥിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

“ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്”.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെ കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.