ബിജെപി നിർദേശം തള്ളി വരുൺ ഗാന്ധി; റായ്ബറേലിയിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കില്ല

ഗാന്ധി കുടുംബത്തിന്റെ തട്ടകമായ ഉത്തർപ്രദേശിലെ റായ്ബറേലി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തിരിച്ചടി. റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപിയുടെ നിർദേശം വരുൺ ഗാന്ധി തള്ളി. പ്രിയങ്ക ഗാന്ധി ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ എത്തുമെന്ന് അഭ്യൂഹങ്ങൾ വന്നതിന് പിന്നാലെയാണ് വരുൺ ഗാന്ധിക്ക് പിതാവിന്റെ സഹോദരപുത്രിക്കെതിരെ മത്സരിക്കുന്നതിന് സീറ്റ് നൽകിയത്. എന്നാൽ, വരുൺ ഈ വാഗ്ദാനം നിരസിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് പകരം ഇവിടെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുയർന്നത്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റാണ് റായ്ബറേലി. 2004 മുതൽ സോണിയ ഗാന്ധിയാണ് ഇവിടുത്തെ എംപി. പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുൺ ഗാന്ധിക്ക് ഇത്തവണ അവിടെ സീറ്റ് നിഷേധിച്ചിരുന്നു. പകരം പിലിഭിത്തിൽ ഇത്തവണ കോൺഗ്രസ് വിട്ടെത്തിയ ജിതിൻ പ്രസാദയെയാണ് ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ബിജെപി നേതൃത്വം റായ്ബറേലിയിൽ മത്സരിക്കാനുള്ള നിർദേശവുമായി മുന്നോട്ട് വന്നപ്പോൾ ഒരാഴ്ചത്തെ സമയമാണ് വരുൺ ചോദിച്ചത്. തുടർന്ന് അദ്ദേഹം മത്സരിത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു. വരുണിന്റെ അമ്മയും സുൽത്താൻപുരിലെ ബിജെപി സ്ഥാനാർഥിയുമായ മനേക ഗാന്ധി 1984ൽ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാൻ വരുണിനെ ബിജെപി സമീപിച്ചത്.

റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസ് അടുത്ത ദിവസം തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. റായ്ബറേലിയിൽ പ്രിയങ്കയും അമേഠിയിൽ രാഹുലും മത്സരിക്കുമെന്നാണ് സൂചന. വയനാട്ടിൽ രാഹുൽ മത്സരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരിക്കുകയാണ് അമേഠിയിൽകൂടി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനെന്നാണ് റിപ്പോർട്ടുകൾ.