വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവം; കോര്‍ഡിനേഷനില്‍ വീഴ്ച സംഭവിച്ചു; തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കോര്‍ഡിനേഷനില്‍ വീഴ്ച വന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെവന്നും മന്ത്രി പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം എന്തെല്ലാം നടപടികള്‍ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. രോഗി മരിച്ച സംഭവത്തില്‍ വകുപ്പ് മേധാവികള്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. നെഫ്രോളജി, യൂറോളജി വകുപ്പ് മേധാവികള്‍ക്ക് വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഫ്രോളജി വകുപ്പ് മേധാവി ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ല.

ശസ്ത്രക്രിയയ്ക്കുള്ള നിര്‍ദ്ദേശം നല്‍കുന്നതില്‍ ഉള്‍പ്പെടെ വീഴ്ച സംഭവിച്ചെന്നും വൃക്കയെത്താന്‍ വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി. രോഗി മരിച്ച സംഭവത്തില്‍ വീഴ്ച ആശുപത്രിയ്ക്ക് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. ഈ റിപ്പോര്‍ട്ടാണ് ആരോഗ്യവകുപ്പിന് നല്‍കിയിരിക്കുന്നത്.

Read more

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് കാരണക്കോണം സ്വദേശി സുരേഷ് ആണ് മരിച്ചത്. എറണാകുളം രാജഗിരി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ പുതുക്കാട് സ്വദേശി ജിജിത്തിന്റെ ഒരു വൃക്കയാണ് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിക്കുകയായിരുന്നു. ശസ്ത്രക്രിയ വൈകിയതാണ് മരണത്തിന് കാരണമെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.