കേരളവര്‍മ്മ കോളജ് ഹോസ്റ്റല്‍ തടവറയ്ക്ക് തുല്യം; നരകയാതനയില്‍ സഹികെട്ട് പെണ്‍കുട്ടി ഹൈക്കോടതിയിലേക്ക്

ഇന്ത്യയിലൊട്ടാകെയുള്ള കോളജുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്നൊരു പ്രശ്‌നമാണ് ഹോസ്റ്റലിലെ കടുത്ത നിയന്ത്രണങ്ങള്‍. പെണ്‍കുട്ടികള്‍ക്കൊക്കെ തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പും വിയോജിപ്പുമുണ്ടെങ്കിലും പലരും മൗനം പാലിക്കുകയാണ് ചെയ്യാറുള്ളത്.

കേരള വര്‍മ്മ കോജളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലുള്ളതും സമാനമായ അവസ്ഥയാണ്. എന്നാല്‍, ഹോസ്റ്റലിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയായ അഞ്ജിതാ കെ. ജോസ്. കോളജ് അധികൃതര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി കൊടുത്ത് കാത്തിരുന്നിട്ടും പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കാത്തിനാല്‍ നിയമവഴിക്ക് നീങ്ങുകയാണ് അഞ്ജിത.

ഹോസ്റ്റലില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല, കോളജ് കഴിഞ്ഞാല്‍ നേരെ ഹോസ്റ്റലിലേക്ക് എത്തിക്കൊള്ളണം, ഹോസ്റ്റല്‍ ഗെയ്റ്റ് കൂടാതെ കോറിഡോര്‍ കൂടി പൂട്ടുക തുടങ്ങിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് അഞ്ജിത ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

അഞ്ജിത പറയുന്നത് ഇങ്ങനെ

“സാധാരണ ദിവസങ്ങളില്‍ നാലരയാണ് ഹോസ്റ്റലില്‍ കയറാനുള്ള സമയം. അതിനു മുമ്പ് കോളേജ് വിട്ടു പുറത്തു പോകുവാന്‍ അനുവാദമില്ല. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 3.30 തൊട്ടു 6 വരെ മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ പുറത്തു പോകാം. ഈ പരിധികള്‍ക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കില്‍ അച്ചടക്കനടപടികള്‍ വേറെ. രാത്രിയോടു കൂടി എല്ലാ ബ്ലോക്കുകളും പൂട്ടും. ഹോസ്റ്റല്‍ ഗേറ്റ് പൂട്ടുന്നതിനു പുറമേ ആണ് ഇത്. ഞങ്ങള്‍ മനുഷ്യരോ, ആടുമാടുകളോ? ആരെയാണവര്‍ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്?
പല സംഘടനകളും ഈ വിഷയം പ്രിന്‍സിപ്പാളിന്റെ അടക്കം മുന്നില്‍ എത്തിച്ചിട്ടും നിഷ്‌ക്രിയത്വം ആയിരുന്നു മറുപടി.
ഭയരഹിതമായി സഞ്ചരിക്കാനും, എതിര്‍പ്പ് പ്രകടിപ്പിക്കുവാനുമുള്ള മൗലികാവകാശം പോലും അനുവദിക്കാത്ത ഈ വ്യവസ്ഥയ്ക്ക് എതിരെ ഇനി നിയമപരമായി മുന്നോട്ടു പോവാനാണ് ഞങ്ങളുടെ തീരുമാനം”

Your Lawyer Friend (YLF)ന്റെ സഹായത്തോടെയാണ് അഞ്ജിത ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ലീഗല്‍ കളക്റ്റീവ് ഫോര്‍ സ്റ്റുഡന്റ്സ് റൈറ്റ്സ് (lcsr)എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് അഞ്ജിതയുടെ നിയമ പോരാട്ടം.