ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ നടപടിയ്‌ക്കെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം; ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജി എത്തിക്കാനുള്ള കേന്ദ്രനീക്കത്തിന് തടയിടാന്‍ ശ്രമം; സുപ്രീം കോടതിയില്‍ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ആദ്യ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രമവുമായി കേരളം. ഹര്‍ജി പിന്‍വലിക്കാന്‍ സംസ്ഥാനം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവില്‍ ഗവര്‍ണറുടെ പരിഗണനയില്‍ അനുമതിക്കായി ബില്ലുകള്‍ ഇല്ലെന്നും അതിനാല്‍ തങ്ങളുടെ ഹര്‍ജി അപ്രസക്തമായെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രധാനമായ ചില വിഷയങ്ങളുണ്ടെന്നും അതിനാല്‍ അതില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തതോടെ ഹര്‍ജികള്‍ ചൊവ്വാഴ്ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയില്‍ രണ്ട് ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഗവര്‍ണര്‍ക്കെതിരായ ആദ്യ ഹര്‍ജിയാണ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയത്. ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത് ചോദ്യം ചെയ്താണ് സംസ്ഥാനം രണ്ടാമത്തെ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഈ ഹര്‍ജി നിലനില്‍ക്കുമെന്നും കേരളം കോടതിയെ അറിയിച്ചു. തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ശക്തമായ നിലപാടുമായി സുപ്രീം കോടതി രംഗത്ത് വന്നതോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ ഇടപെടലുകളും കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രവും വീണ്ടും വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. പിന്നാലെ അതേ ബെഞ്ചിലേക്ക് തന്നെ കേസ് പരിഗണനയ്ക്ക് വിടണമെന്ന ആവശ്യത്തോടെ സംസ്ഥാനം നിലപാട് കടുപ്പിക്കുകയായിരുന്നു.

തമിഴ്നാട് ഗവര്‍ണര്‍ കേസില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ വിധി സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടിനേറ്റ തിരിച്ചടി കൂടിയായിരുന്നു. ഇതോടെ തിരിച്ചടി മറികടക്കാന്‍ വിഷയം ഭരണഘടനാ ബെഞ്ചില്‍ എത്തിക്കുക എന്നത് കേന്ദ്രത്തിന് നിര്‍ണായകമായി. ഇതോടെ രാഷ്ട്രീയമായി പിടിച്ചു നില്‍ക്കാന്‍ ഗവര്‍ണര്‍ക്കെതിരേ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് റഫര്‍ ചെയ്യിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ ആദ്യ ഹര്‍ജി പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചതെന്നാണ് സൂചന.
കേരളത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി. മനു എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരായത്.

Read more

ഹര്‍ജി പിന്‍വലിക്കാനുള്ള അവകാശം ഹര്‍ജിക്കാര്‍ക്കാണുള്ളതെന്ന് കേരളത്തിന്റെ സീനിയര്‍ അഭിഭാഷകന്‍ കെ കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുന്നതിനെ തുടര്‍ന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി മാറ്റിയത്. തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധിക്കെതിരേ കേന്ദ്രം വൈകാതെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്നാണ് സൂചന.