സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കേരളത്തിൻറെ ആകെ ബാദ്ധ്യത രണ്ടര ലക്ഷം കോടി കടന്നു, ട്രഷറി സ്തംഭനം ഒഴിവാക്കാൻ വഴി തേടി സർക്കാർ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ട്രഷറി പൂട്ടേണ്ട അവസ്ഥയാണ്. വരുമാനം കുറഞ്ഞ അവസ്ഥയിൽ വായ്പ എടുക്കാതെ മുന്നോട്ട് പോയാൽ ട്രഷറി പൂട്ടേണ്ട സ്ഥിതിയാണ് മുന്നിൽ. ട്രഷറി സ്തംഭനം ഒഴിവാക്കാനായുള്ള വഴികൾ തേടുകയാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക് ഡൗണിൽ സാമ്പത്തിക മേഖല തീർത്തും നിശ്ചലമായതാണ് കേരളത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തിന് 2.68 ലക്ഷം കോടിയുടെ ആകെ ബാദ്ധ്യതയുണ്ട്. കഴിഞ്ഞ നാല് വർഷം കൊണ്ട് മാത്രം 1.08 ലക്ഷം കോടിയുടെ ബാദ്ധ്യതയാണ് ഉണ്ടായത്. എപ്രിൽ മാസത്തിൽ 5930 കോടി വായ്പയെടുത്തു. മെയ് ആദ്യ മാസം 7000 കോടി രൂപ സംസ്ഥാനത്തിന് ആവശ്യമാണ്. ശമ്പളവും പെൻഷനും നൽകാൻ 3750 കോടി രൂപ വേണം. കേന്ദ്രസർക്കാർ ജിഎസ്ടി കുടിശ്ശികയായി 3300 കോടി നൽകാനുണ്ട്.

ശമ്പള – പെൻഷൻ വിതരണത്തിന് രണ്ട് ദിവസത്തിനകം പണം വേണമെന്നിരിക്കെ റിസർവ് ബാങ്ക് അത്യാവശ്യഘട്ടത്തിൽ അനുവദിക്കുന്ന ഹൃസ്വകാല സഹായം മാത്രമാണ് ആശ്രയം.

എന്നാൽ ഓവർഡ്രാഫ്റ്റ് തുകയുടെ തിരിച്ചടവ് വൈകിയാൽ കേരളത്തെ കാത്തിരിക്കുന്നത് ട്രഷറി സ്തംഭനമാണ്. ഇത് മറികടക്കാൻ വീണ്ടും വായ്പ എടുക്കുക മാത്രമാണ് കേരളത്തിന് മുന്നിലെ പോംവഴി. കോവിഡിന് മുന്നെ സാമ്പത്തികമായി തകർന്ന കേരളം ലോക്ക് ഡൗൺ കാലത്ത് വിത്തെടുത്ത് കുത്താൻ പോലും വകയില്ലാതെ നട്ടംതിരിയുകയാണ്

കേരളത്തിൻറെ ആകെ ബാദ്ധ്യത രണ്ടലക്ഷം കോടി കടന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മാത്രം ഒരുലക്ഷം കോടിയാണ്. പുതിയ വായ്പകളെടുത്ത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ ശ്രമിക്കുന്നത്. താത്കാലിക പ്രശ്‌ന പരിഹാരം ഭാവിയിൽ കേരളത്തെ കൂടുതൽ ദുർബലമാക്കും. കോവിഡ് കാലത്ത് നീക്കിയിരിപ്പ് ഒന്നുമില്ലാതെ കേരളം നിലയില്ലാക്കയത്തിലേക്ക് വീണതും മോശം വായ്പാ മാനേജ്മെന്റിന്റെ ബാക്കിപത്രമാണ്. വരുന്ന അഞ്ച് മാസത്തിനുള്ളിൽ കേരളത്തിന് ഇനി വായ്പ എടുക്കാൻ അനുമതി ഏഴായിരം കോടി മാത്രമാണ്. കേന്ദ്രം വായ്പാ പരിധി ഉയർത്തിയില്ലെങ്കിലും ശമ്പളം പെൻഷൻ വിതരണം പോലും താളംതെറ്റുന്ന തലത്തിലേക്കാകും കേരളത്തിൻറെ പതനം.