'കേരള സ്റ്റോറി റിയൽ സ്റ്റോറി'; എല്ലാവരെയും കാണിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി

വിവാദമായ കേരള സ്റ്റോറി എല്ലാവരെയും കാണിക്കണമെന്നാണ് അഭിപ്രായമെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി. കേരള സ്റ്റോറി റിയൽ ആണെന്നും ലൗ ജിഹാദ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിന്റെ കണക്ക് എല്ലാ ബിഷപ്പുമാരുടെയും കൈയിലുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കേരള സ്റ്റോറി തീർച്ചയായും കാണിക്കണം. ഇതുപോലുള്ള വികൃതിത്തരം കാണിക്കുന്ന ആളുകളെ തുറന്ന് കാണിക്കണ്ടേ? നൂറ് ശതമാനം ലൗ ജിഹാദ് നിലനിൽക്കുന്നുണ്ട്. അതിന്റെ കണക്കുകൾ മുഴുവൻ എല്ലാ ബിഷപ്പുമാരുടെയും കൈയ്യിലുണ്ട്. കേരള സ്റ്റോറി എല്ലാ മലയാളികളും കാണണമെന്നാണ് എന്റെ അഭിപ്രായം. ലോകത്തിലുള്ളവർ മുഴുവൻ കാണണം. അവർ മനസിലാക്കണം ഇങ്ങനെയുള്ള വൃത്തികേടുകൾ ഇവിടെ നടക്കുന്നുണ്ടെന്ന്. ഇത് റിയൽ സ്റ്റോറി ആണ്:- തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമയായ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദർശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് രൂപതയുടെ വിശദീകരണം. ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിച്ചിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്‍റെ ഭാഗമായാണ് കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതെന്നും കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും സഭ ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ വിശദീകരിച്ചിരുന്നു.