കേരള സവാരിയും വെള്ളാനയായി; പദ്ധതി അന്ത്യശ്വാസം വലിച്ചതുപോലും അറിയാതെ തൊഴില്‍ വകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതി കൂടി വെള്ളാനയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ കൊട്ടും കുരവയുമായി ആരംഭിച്ച കേരള സവാരിയാണ് അന്ത്യശ്വാസം വലിച്ചത്. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ ചൂഷണം ഒഴിവാക്കാനും സംസ്ഥാനത്തെ ടാക്‌സി തൊഴിലാളികളുടെ ഉന്നമനത്തിനുമായാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഒരു ദിവസം പോലും പദ്ധതി ഉപയോഗപ്രദമായിരുന്നില്ല.

ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് സമാനമായി രൂപകല്പന ചെയ്ത ആപ്പിലൂടെ യാത്രക്കാര്‍ക്ക് സവാരി ബുക്ക് ചെയ്യാനോ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയോ ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു കേരള സവാരി വെള്ളാനയായി മാറിയതിന് പ്രധാന കാരണമായത്. 1500ല്‍ അധികം ഓട്ടോ തൊഴിലാളികളെയും 500ല്‍ അധികം ടാക്‌സി തൊഴിലാളികളെയും ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി ആരംഭിച്ചത്.

അതേ സമയം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആപ്പ് രൂപപ്പെടുത്തിയ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസിനുള്‍പ്പെടെ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ല. പദ്ധതിയുടെ ആസൂത്രണത്തിന് ചുക്കാന്‍ പിടിക്കേണ്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് കേരള സവാരിയുടെ നിലവിലെ സ്ഥിതി പോലും അവ്യക്തമാണ്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസ് ആപ്പ് രൂപപ്പെടുത്തിയതിന് പിന്നാലെ തന്നെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍ പദ്ധതിയുടെ ആസൂത്രണ ചുമതലയുള്ള വകുപ്പുകളായ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡോ ലേബര്‍ കമ്മീഷണറേറ്റോ ഇതില്‍ ഇടപെട്ടില്ല.

തിരുവനന്തപുരത്ത് ആരംഭിച്ച് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തയ്യാറാക്കിയതെങ്കിലും ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടുതല്‍ അപ്‌ഡേറ്റുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുമെന്നും പാലക്കാട് ഐടിഐ അറിയിക്കുന്നു.

എന്നാല്‍ കേരള സവാരിയുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും തൊഴില്‍ മന്ത്രിയുടെ ഓഫീസും അറിയിക്കുന്നത്. ഓഗസ്റ്റില്‍ ആരംഭിച്ച പദ്ധതി സെപ്റ്റംബറിലാണ് പ്രവര്‍ത്തനക്ഷമമായത്. ഒന്നര മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ ആശ്രയിച്ച പദ്ധതിയുടെ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും ആസൂത്രണത്തിനും നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് കേരള സവാരി അന്ത്യശ്വാസം വലിക്കാന്‍ കാരണമായത്.