കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃക; പൊതുജനാരോഗ്യം നവകേരളം കെട്ടിപ്പടുക്കാന്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പൊതുജനാരോഗ്യ രംഗം കെട്ടിപ്പടുക്കാന്‍ വിവിധ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നവകേരളം കെട്ടിപ്പടുക്കാന്‍ അനിവാര്യമാണ് ജനകീയമായൊരു പൊതുജനാരോഗ്യ രംഗമെന്നും അദേഹം പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോന്നി മെഡിക്കല്‍ മെഡിക്കല്‍ കോളജിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമര്‍പ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,65,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണ് ഈ അക്കാദമിക് ബ്ലോക്കും അതിലെ സൗകര്യങ്ങളും. നിലവില്‍ കോന്നി മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനുതകുന്ന സൗകര്യങ്ങളുണ്ട്. അതോടൊപ്പം അത്യാധുനിക സംവിധാനങ്ങളടങ്ങിയ അത്യാഹിത വിഭാഗവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, സ്‌കാനിംഗ് സൗകര്യവും കോന്നിയില്‍ ഒരുക്കിയിട്ടുണ്ട്.
കോന്നി മെഡിക്കല്‍ കോളേജില്‍ 3.5 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുളള ലേബര്‍ റൂമിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഒന്നരക്കോടിയോളം രൂപ ചെലവില്‍ കാഷ്വാലിറ്റിയോട് ചേര്‍ന്ന് 2 എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്ററുകളുടെ നിര്‍മ്മാണവും നടക്കുന്നു. അടുത്ത മാസം അവയും പ്രവര്‍ത്തനസജ്ജമാകുമെന്നും പിണറായി പറഞ്ഞു.