കേരള രാഷ്ട്രീയം എല്‍.ഡി.എഫിന് അനുകൂലം; വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും പാലാ പ്രതിഫലിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരള രാഷ്ട്രീയം എല്‍ഡിഎഫിന് അനുകൂലമാണെന്നാണ് പാലാ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതു വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമാണെന്നും കോടിയേരി പറഞ്ഞു. എസ്എന്‍.ഡി.പിയുടെ സഹായം പാലായില്‍ എല്‍.ഡി.എഫിനു ലഭിച്ചതായും കോടിയേരി പറഞ്ഞു. എസ്എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍തന്നെ പിന്തുണ വ്യക്തമാക്കിയിരുന്നു.

നേരത്തെയുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍, പാലാരിവട്ടം പാലത്തിലെ അഴിമതി അടക്കം ജനങ്ങള്‍ മനസിലാക്കുന്നത് ഇപ്പോഴാണ്. അതിലെ പ്രതിഷേധം ജനങ്ങള്‍ക്കുണ്ടായി. എല്‍ഡിഎഫിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന ഫലമാണ് പാലായിലേത്. വിജയം മാണി സി.കാപ്പന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ്. എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് ഫലത്തില്‍ ്രപതിഫലിക്കുന്നത്.

മുന്‍കാലങ്ങളില്‍ എല്‍ഡിഎഫിന് എതിരായി വോട്ട് ചെയ്തവര്‍ ഈ തിരഞ്ഞടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33,000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനു കിട്ടിയ സ്ഥലത്താണ് എല്‍ഡിഎഫ് 3000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നു. സംഘടനാപരമായി അവര്‍ ശിഥിലമായി. യുഡിഎഫ് ഏതു സാഹചര്യത്തിലും ജയിക്കുന്ന മണ്ഡലമായിരുന്നു പാലാ. മണ്ഡലം രൂപീകരിച്ചതിനുശേഷം കേരള കോണ്‍ഗ്രസ് മാത്രമേ പാലായില്‍ ജയിച്ചിട്ടുള്ളൂ. അതാണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചത്. യുഡിഎഫിന്റെ കോട്ട തകര്‍ക്കാനായതാണ് നേട്ടം. ജനവിധി അംഗീകരിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് നിര്‍ദേശിച്ച ആളാണ് ബിജെപി സ്ഥാനാര്‍ഥിയായതെന്നും സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഫലമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.