അട്ടപ്പാടിയിലെ ഭൂമി കയ്യേറ്റങ്ങൾ വാർത്തയാക്കി, മാധ്യമ പ്രവർത്തകൻ ആർ സുനിലിനെതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സംഘടനകൾ

അട്ടപ്പാടിയിൽ നടക്കുന്ന ആദിവാസി ഭൂമി കയ്യേറ്റങ്ങൾ റിപ്പോർട്ട് ചെയ്തതിന് ‘മാധ്യമം’ പത്രത്തിന്റെ ലേഖകൻ ആർ സുനിലിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആർ സുനിലിനെതിരെയുള്ള കേസ് നിരുപാധികം പിൻവലിക്കണമെന്ന അവശ്യവുമായി നിരവധി സാംസ്‌കാരിക പ്രവർത്തകരും ദലിത് സമുദായ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്.

നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യൻ എന്ന റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ പരാതിയിലാണ് അഗളി പോലീസ് ആർ സുനിലിനെതിരെ കേസെടുത്തിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ചന്ദ്രമോഹൻ എന്നയാൾ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി സുനിൽ വർത്തയാക്കിയിരുന്നു. ഈ കേസിലെ പ്രതിയായ ജോസഫ് കുര്യനാണ് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുനിലിനെതിരെ കേസ് നൽകിയിരിക്കുന്നത്.

പരാതിയുമായി ആദ്യം അഗളി ഡിവൈഎസ്പിയെ ജോസഫ് സമീപിച്ചെങ്കിലും കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അഗളി പോലീസ് സെപ്റ്റംബർ 21 ന് സുനിലിനെതിരെ കേസെടുത്തത്. കേരള പോലീസ് ആക്ടിലെ സെക്ഷൻ 120(ഒ) പ്രകാരമാണ് സുനിലിനെതിരെ കേസെടുത്തത്. പ്രദേശിക സാമൂഹിക പ്രവർത്തകൻ സുകുമാരൻ എന്നയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

സുനിലിനെതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സെപ്തംബർ 25ന് കേരള വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ ഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന് കത്തെഴുതിയിരുന്നു. കേരള പോലീസ് ആക്ടിന്റെ ദുരുപയോഗവും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് കേസെന്ന് കത്തിൽ പറഞ്ഞിരുന്നു. നിയമം ലംഘിച്ച് മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃക നടപടി വേണമെന്നും യൂണിയൻ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ആദ്യ കേസ് അല്ല ജോസഫിന്റെ പേരിലുള്ളതെന്നും ഇയാളുടെ പേരിലുള്ള ഭൂമി കയ്യേറ്റം വാർത്തയാക്കിയതിന് മുൻപും ജോസഫ് തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ആർ സുനിൽ പ്രതികരിച്ചിരുന്നു. മുൻപ് ഗായിക നഞ്ചിയമ്മുടെ ഭൂമി, തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത്’ എന്ന കവര്‍സ്‌റ്റോറി സുനിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ജോസഫ് കുര്യന്റെ വക്കീൽ നോട്ടീസ് സുനിലിന് ലഭിച്ചിരുന്നു.

നഞ്ചിയമ്മയുടെ പേരിലുള്ള ഭൂമിയുടെ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ ജോസഫ് കുര്യൻ പ്രതിയാണെന്നാണ് ലേഖനത്തിൽ പറഞ്ഞിരുന്നത്. ലേഖനം ശ്രദ്ധേയമായതോടെ കെകെ രമ എംഎല്‍എ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിക്കുകയും കേസിൽ തുടർ നിയമനടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.

ഒന്നരപതിറ്റാണ്ടായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തി വാര്‍ത്തകള്‍ ചെയ്യുന്ന  മുതിർന്ന പത്രപ്രവർത്തകനാണ് ആര്‍ സുനില്‍. ഇദ്ദേഹത്തിന്റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നടപടികളും ഉണ്ടായിട്ടുണ്ട്.