ഓണത്തിനു മുൻപ് മുഴുവൻ ശമ്പളം നൽകണം; ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല, കെഎസ്ആർടിസിയോട് ഹൈക്കോടതി

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി. ഓണത്തിനു മുൻപ് ജീവനക്കാർ മുഴുവൻ ശമ്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല.ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

ജനങ്ങൾക്ക് ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്നും കോടതി പറഞ്ഞു.130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.കെഎസ്ആർടി സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റി.

കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് പണി മുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്.

ഭരണ-പ്രതിപക്ഷ യൂണിയനുകൾ സംയുക്തമായാണ് 26ന് പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയാൽ ആദ്യ ഗഡു ശമ്പളവിതരണം ഇന്ന് തുടങ്ങിയേക്കും.