ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേരളത്തില്‍ തിരിച്ചെത്തി; വീട്ടില്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് തിരികെയെത്തിയ അദ്ദേഹം സ്വയം ക്വാറന്‍റൈനില്‍ പ്രവേശിക്കുകയായിരുന്നു. കോവിഡ് ബാധിത മേഖലകളില്‍ നിന്ന് വരുന്നവര്‍ രണ്ടാഴ്ച ഹോം ക്വാറന്‍റൈനില്‍ കഴിയണം എന്ന ചട്ടം അനുസരിച്ചാണ് നടപടി.

ലോക് ഡൗണിനെ തുടർന്ന് ഒരു മാസത്തോളം ചെന്നൈയിലായിരുന്ന  ചീഫ് ജസ്റ്റിസ് ശനിയാഴ്ചയാണ് കൊച്ചിയിലെ തന്‍റെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയത്. വാളയാറിൽ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് അതിർത്തി കടക്കാൻ അനുവദിച്ചത്. ഇതരസംസ്ഥാനത്തു നിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ പോകണമെന്നാണ് വ്യവസ്ഥ.

രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ആഴ്ചകൾക്കു മുമ്പ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ സ്വദേശമായ ചെന്നെയിലേക്ക് പോയത്. ലോക്ഡൗൺ നീണ്ടതോടെ അവടെ തുടരുകയായിരുന്നു. കേരളത്തിലേക്ക് മടങ്ങിവരാൻ അനുമതി തേടി സർക്കാരിന് കത്ത് നൽകിയിരുന്നു. അനുമതി കിട്ടിയതോടെ അദ്ദേഹം കോയമ്പത്തൂരെത്തി. കൊച്ചിയിൽ നിന്നെത്തിയ ഔദ്യോഗിക വാഹനത്തിൽ അവിടെ നിന്ന് കേരളാ–തമിഴ്നാട് അതിർത്തിയായ വാളയാറിലേക്ക് തിരിച്ചു.