മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം; രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു; ബി.ബി.സിയിലെ റെയിഡിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ബിബിസിയുടെ മുംബൈയിലെയും ഡല്‍ഹിയിലെ ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയിഡ് നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. വിനാശകാലെ വിപരീതബുദ്ധിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അദാനി വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് പരിഹസിച്ചു.

ഇന്നു രാവിലെ 11.45നാണ് പ്രത്യേക സഘം ബിബിസിയുടെ ഇരു ഓഫീസുകളിലും എത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഐടി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കി ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്‍കംടാക്സ് പരിശോധന നടത്തുന്നുവെന്നതും ്രശദ്ധേയമാണ്. നേരത്തെ, ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.