ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയാകാഞ്ഞതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നാളെ  പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സൂചന. അഞ്ചിടങ്ങളിലും സി.പി.എമ്മിന് തന്നെയാണ് സീറ്റ്. അതുകൊണ്ടു തന്നെ ഇന്ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍. പലയിടത്തും രണ്ടിലധികം പേരുകള്‍ ജില്ലാ നേതൃത്വം മുന്നോട്ടു വെച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്.

ജില്ലാഘടകങ്ങള്‍ സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ നടത്തി നാമനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ഘടകത്തെ അറിയിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ വീണ്ടും വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കാം എന്നുമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ധാരണ.

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്‍റെ പേരിനാണ് വട്ടിയൂർക്കാവിൽ  മുൻതൂക്കം. ഒപ്പം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വികെ മധു, യുവനേതാവ് കെ.എസ്.സുനിൽകുമാർ എന്നിവരും പട്ടികയിലുണ്ട്.

കോന്നിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,  എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരാണ് ചർച്ച ചെയ്യപ്പെടുന്നത്. ആലപ്പുഴയിൽ മുൻ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍  സാദ്ധ്യത. ഇവിടെ ചിത്തരഞ്ജൻ, മനു സി പുളിക്കൻ തുടങ്ങിയ പേരുകളും പട്ടികയിലുണ്ട്.

എറണാകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച അനിൽകുമാറിനാണ് കൂടുതൽ സാദ്ധ്യത. മഞ്ചേശ്വരത്ത് ജയാനന്ദ, സി എച്ച് കുഞ്ഞമ്പു എന്നിവരാണ് സിപിഎം പട്ടികയിലെ പ്രധാനികൾ.