സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ പഴുതുകള്‍ പെണ്‍കുട്ടികളെ കെണിയില്‍ ചാടിക്കുന്നു; വിവാഹാര്‍ത്ഥികള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കണമെന്ന് കെ.സി.ബി.സി

സ്ത്രീധന സംബന്ധമായ കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. വിസ്മയയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള ചര്‍ച്ചകളും അതില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളുമാണ് സ്ത്രീധന നിരോധന ചട്ടം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിനില്‍ക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷന്റെ ശുപാര്‍ശകളാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായും ഉണ്ടായിരുന്നത്. പിന്നീട് വിവിധ വനിതാ സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വഴിയൊരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹങ്ങളെ ദുരന്തങ്ങളിലേയ്ക്ക് എത്തിക്കുന്നത് സ്ത്രീധനം മാത്രമല്ല എന്ന വസ്തുത കൂടി ഈ സാഹചര്യത്തില്‍ ഏവരും മനസിലാക്കേണ്ടതുണ്ട്. വിവാഹത്തിന് ശേഷം ഏറെ വൈകാതെ സംഭവിച്ചിട്ടുള്ള ആത്മഹത്യകളില്‍ ഒരു ഭാഗം മാത്രമാണ് സ്ത്രീധന പീഡനങ്ങള്‍ മൂലം സംഭവിച്ചിട്ടുള്ളത്. ചതിക്കപ്പെട്ടു എന്നും അബദ്ധം സംഭവിച്ചു എന്നുമുള്ള തിരിച്ചറിവും, മറ്റ് പലവിധ സമ്മര്‍ദ്ദങ്ങളും, വിവാഹം ചെയ്ത വ്യക്തിയുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളും തുടങ്ങിയ കാരണങ്ങളാണ് കൂടുതല്‍ പെണ്‍കുട്ടികളെ ആത്മഹത്യകളിലേയ്ക്ക് നയിച്ചിട്ടുള്ളത്. ഇതേ കാരണങ്ങളാലുള്ള വിവാഹമോചനങ്ങളും കുടുംബ തകര്‍ച്ചകളും നിരവധിയാണ്. വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ മയക്കുമരുന്ന് മാഫിയകളിലും, തീവ്രവാദ സംഘങ്ങളിലും എത്തിപ്പെടുന്ന സംഭവങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളിലാണ് ഏറിയപങ്കും ഇപ്രകാരം സംഭവിക്കുന്നത്.

രഹസ്യമായി നടക്കുന്ന വിവാഹങ്ങള്‍, കബളിപ്പിച്ചും വഞ്ചിച്ചും കെണികളില്‍ പെടുത്തിയും നടക്കുന്ന വിവാഹങ്ങള്‍ എന്നിങ്ങനെ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളം പലതും കണ്ടുകഴിഞ്ഞു. മാതാപിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഒട്ടേറെ വിവാഹങ്ങള്‍ നടന്നുകഴിഞ്ഞു. കോടതിമുറികളില്‍ മാതാപിതാക്കളുടെ കണ്ണീര് വീണ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന, നിരവധി മാതാപിതാക്കളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകഴിഞ്ഞിട്ടുള്ള ഇത്തരം രഹസ്യ വിവാഹങ്ങളും, കെണികളില്‍ പെടുത്തിയുള്ള വിവാഹങ്ങളും നിയന്ത്രിക്കപ്പെടുക തന്നെ വേണം. അതിനായി ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെയും വനിതാ കമ്മീഷന്റെയും ശ്രദ്ധയ്ക്കായി സൂചിപ്പിക്കുന്നു:

– സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കപ്പെട്ടതിന് ശേഷം, വിവാഹം രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന് മുമ്പായി ഇരുവരുടെയും മാതാപിതാക്കള്‍ ഈ വിവരം അറിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണം. പതിനെട്ട് വയസ്സുവരെ കുട്ടികളെ പരിപാലിച്ച മാതാപിതാക്കള്‍ക്ക് അതിനുള്ള അവകാശമുണ്ട്.

– സ്ഥിരതാമസമാക്കിയ ഇടത്തുനിന്ന് മാറി വിദൂരങ്ങളിലുള്ള രജിസ്ട്രാര്‍ ഓഫീസുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. അത്തരം സാഹചര്യങ്ങളില്‍, സ്ഥിര വിലാസം ഉള്ള സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹ നോട്ടീസ് പരസ്യപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം.

– ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും, ശേഷം അവര്‍ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പലതുണ്ട്. ഇക്കാര്യം പരിഗണിച്ച്, വിവാഹാര്‍ത്ഥികള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കണം.

– രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ വിവാഹ നോട്ടീസ് പരസ്യപ്പെടുത്തി വന്നിരുന്നത് 2020 ല്‍ പ്രത്യേക ഉത്തരവ് പ്രകാരം അവസാനിപ്പിക്കുകയുണ്ടായിരുന്നു. അത് പുനരാരംഭിക്കണം.

സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ പഴുതുകള്‍ വഴി പെണ്‍കുട്ടികളെ കെണിയില്‍ അകപ്പെടുത്തപ്പെടുന്നത് പതിവായിരിക്കുന്ന സാഹചര്യത്തില്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പൊതുസമൂഹവും സംഘടനകളും മുന്നോട്ടുവരണമെന്നും കെസിബിസി ആവശ്യപ്പെട്ടു.