കെ. സി വേണുഗോപാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല; നേതാക്കളെ കറിവേപ്പില പോലെ എടുത്തുകളയാന്‍ ആരും ശ്രമിക്കുന്നില്ലെന്നും പി. ടി തോമസ്

ഡിസിസി അധ്യക്ഷന്മാരെ വച്ചതില്‍ കെ സി വേണുഗോപാലിന് പ്രത്യേക റോള്‍ ഉണ്ടായിരുന്നില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എ. എ കെ ആന്റണിക്ക് തുല്യന്‍ വേണുഗോപാല്‍ എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എടുത്തത് കെപിസിസി ഭാരവാഹികളും, പ്രതിപക്ഷ നേതാവും ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്നും ഇതില്‍ പഴി കെ സി വേണുഗോപാലിന്റെ ചുമലില്‍ ചാരേണ്ട ആവശ്യമില്ലെന്നും പി ടി തോമസ് പറഞ്ഞു. കെ സി വേണുഗോപാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല എന്നും പി ടി തോമസ് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.

സംഘടനയെക്കാള്‍ വലുതാണ് ഗ്രൂപ്പ് എന്നും, ഗ്രൂപ്പ് മാത്രമാണ് ഏറ്റവും പ്രധാനപ്പെട്ട സംഘടനാ പ്രവര്‍ത്തനമെന്നമുള്ള സങ്കല്‍പ്പം മാറുമെന്നാണ് വിശ്വാസമെന്നും ആ സങ്കല്‍പ്പം മാറുമെന്നും പിടി തോമസ് പറഞ്ഞു. കോണ്‍ഗ്രസിനെ എഴുതിത്തള്ളാനാകില്ല, അതുകൊണ്ട് നേതാക്കള്‍ മേല്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ ഗ്രൂപ്പിനപ്പുറം സംഘടനയെ നയിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും പരസ്പരം പഴിചാരലിനപ്പുറം, ബിജെപിക്കും, സിപിഐഎമ്മിനുമെതിരായ പോരാട്ടത്തിനാണ് മുതിരേണ്ടതാണ് വേണ്ടതെന്നും പി ടി തോമസ് പറഞ്ഞു.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞതുപോലെ മുന്‍കാല നേതാക്കള്‍ ചെയ്ത നന്മകള്‍ ഉള്‍ക്കൊണ്ട്, വീഴ്ചകള്‍ തിരുത്തിയാണ് കെപിസിസി മുന്നോട്ട് പോകുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടങ്ങുന്ന നേതാക്കള്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭാവന വലുതാണ്, അവരെ കറിവേപ്പില പോലെ എടുത്തുകളയാന്‍ ആരും ശ്രമിക്കുന്നില്ല. അതേസമയം എല്ലാവരും മനസിലാക്കേണ്ട ഒന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊവിഡ് മുതലെടുത്ത് വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തില്‍ നിലവില്‍ നൂറുദിവസം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണത്തിന്റെ പരാജയങ്ങള്‍ മനസിലാക്കി അതിനെ നേരിട്ട് കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കേണ്ടത് അനിവാര്യമെന്ന് മനസിലാക്കണം.

പാലക്കാട്ടെ ഗോപിനാഥിനെപ്പോലുള്ളവര്‍ കരുത്തനായ കോണ്‍ഗ്രസുകാരനാണ്, പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് വിടുകയായിരുന്നില്ല വേണ്ടതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പി ടി തോമസ് പറഞ്ഞു. കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയാണ് ഇതെന്ന് കരുതുന്നവരെ വച്ചുപുലര്‍ത്താനാകില്ലെന്നും പിടി ഓര്‍മ്മിപ്പിച്ചു.

നേതാക്കളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്, ഈ നടപടിയെ അവരും അംഗീകരിക്കുമെന്നും പി ടി പറഞ്ഞു. കെപിസിസി ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കുമ്പോള്‍ ഈ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പോരായ്മകളുണ്ടെന്ന് പറയുന്നവരെ വെടിവെച്ചുകൊല്ലുമെന്നൊന്നും കെപിസിസി പറഞ്ഞിട്ടില്ല. പോരായ്മകള്‍ പരിഹരിക്കപ്പെടുമെന്നും പിടി പറഞ്ഞു. 2007 മുതല്‍ താന്‍ ഒരു ഗ്രൂപ്പിന്റെയും വക്താവായോ പ്രവര്‍ത്തകനായോ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഗ്രൂപ്പ് നേതാക്കളെ ആരെയും ഒതുക്കാനോ, മാറ്റി നിര്‍ത്താനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌യു ഭാരവാഹിയായിരുന്ന സമയത്ത് സമകാലികരായ പലര്‍ക്കും കെപിസിസി ഭാരവാഹിത്വം കിട്ടിയപ്പോഴും തനിക്കൊന്നും കിട്ടിയില്ലെന്നും, അതിന്റെ പേരില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും, പുന സംഘടനയില്‍ പരിഗണിക്കാത്തതിനോ, ഇടുക്കി സീറ്റ് നിഷേധിച്ചപ്പോഴോ ഒരു തരത്തിലും പാര്‍ട്ടിക്ക് മോശമായൊരു കാര്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.