എസ്എഫ്ഐ അഴിഞ്ഞാടുന്നുവെന്ന് വിഡി സതീശൻ; ഹോസ്റ്റലുകളൊക്കെ പാർട്ടി ഗ്രാമങ്ങളായി മാറിയെന്ന് കെസി വേണു​ഗോപാൽ, സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ചു

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ വീട് സന്ദർശിച്ച് ​എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. നടന്നത് റാഗിങ് അല്ലെന്നും സിദ്ധാർത്ഥിൻ്റേത് കൊലപാതകമാണെന്നും കെസി വേണു​ഗോപാൽ ആരോപിച്ചു. എസ്എഫ്ഐയിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് പൈശാചിക കൊലപാതകത്തിൽ കലാശിച്ചത്.

ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. എസ്എഫ്ഐ ഹോസ്റ്റലുകളെ കോൺസൺട്രേഷൻ ക്യാമ്പുകളെ പോലെ ആക്കി മാറ്റുകയാണ്. എസ്എഫ്ഐയെ ക്രിമിനൽ സംഘമാക്കി വളർത്തി എല്ലാ ഒത്താശയും ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെയും സംഭവത്തിൽ പ്രതിപട്ടികയിൽ ചേർക്കണം.

കോളജുകൾ ക്രിമിനൽ സംഘങ്ങളുടെ താവളമാക്കി കൂടെ നിൽക്കാത്തവരെ പീഡിപ്പിക്കുകയാണ്. കൊലപാതികകൾക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം നൽകുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിൽ ഇന്നുള്ളത്. മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു. സംഭവത്തിൽ അധ്യാപക സമൂഹം പ്രതിക്കൂട്ടിലാണ്. സിദ്ധാർത്ഥിന്റെ മാതാപിതാക്കളുടെ അവസ്ഥ ഹൃദയഭേദകമാണ്. ഉന്നത പഠനത്തിന് അയച്ച മകനുണ്ടായത് ദാരുണ വിധിയായിപ്പോയി. ഉത്തരേന്ത്യയിൽ കാണുന്ന പോലുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ ഇരയാണ് സിദ്ധാർത്ഥ്. ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നത്. കോളജിൽ അധ്യാപകരുടെ റോൾ എന്താണ്.

അധ്യാപകർ നിർഭയത്തോടെ കാര്യങ്ങൾ തുറന്നുപറയാൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയുടെ ഭിക്ഷ യാചിച്ചു നിൽക്കേണ്ട സാഹചര്യത്തിലാണോ കേരളത്തിലെ ജനാധിപത്യ സമൂഹം. സിദ്ധാർത്ഥന് നീതി വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകാൻ കോൺഗ്രസ് തയ്യാറാണെന്നും കെസി പറഞ്ഞു.

എസ്എഫ്ഐ അഴിഞ്ഞാടുന്നുവെന്ന് വിഡി സതീശനും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എസ്എഫ്ഐയെ ക്രിമിനൽ സംഘമായി വളർത്തിയത് പിണറായി ആണ്. സംഭവം ഒരു കുട്ടി പോലും പുറത്തു പറയാതിരുന്നത് ക്രൂരമായ മർദ്ദനം ഏറ്റു വാങ്ങേണ്ടി വരുമെന്ന ഭീതിമൂലമാണ്. ഈ ഭീതി രക്ഷിതാക്കളിലേക്ക് പടർന്നിരിക്കുകയാണ്. ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികളെ അയക്കാൻ മാതാപിതാക്കൾക്ക് പേടിയാണെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളെ ക്രിമിനലുകൾക്ക് വിട്ടു നൽകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ഉന്നത വിദ്യാഭ്യസ മേഖല തകർച്ചയിലാണ്. വിദ്യാർത്ഥികൾ നാടുവിടുകയാണ്, ഒമ്പത് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസിലർമാരില്ല, 66 ഗവണ്മെന്റ് കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല’ വിഡി സതീശൻ ആരോപിച്ചു.