മര്യാദ കാണിക്കണം; തുടര്‍ച്ചയായി അഞ്ചു പ്രാവശ്യം എംഎല്‍എയായ ആളാണെന്ന പരിഗണനയെങ്കിലും തരണം; മന്ത്രി മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് കെബി ഗണേഷ് കുമാര്‍

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. താന്‍ അഞ്ച് പ്രാവശ്യമായി എം.എല്‍എ ആണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നല്‍കണമെന്ന് അദേഹം പറഞ്ഞു. പൊതുമരാമത്ത് മുന്‍ മന്ത്രി ജി.സുധാകരന്റെ സ്‌നേഹവും പരിഗണനയും ലഭിച്ചിട്ടുണ്ട്.

പത്തനാപുരത്തെ റോഡുകള്‍ക്ക് വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന പരാതി തനിക്കുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പത്തനാപുരം ബ്ലോക്കില്‍ ഈ വര്‍ഷം നൂറു മീറ്റര്‍ റോഡ് പോലും കിട്ടിയിട്ടില്ല. തന്നെപ്പോലെ സീനിയര്‍ എംഎല്‍എയെ പരിഗണിക്കാത്തത് ശരിയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയിലേക്ക് അഞ്ചുതവണ ജയിച്ചുവന്ന അപൂര്‍വം ചില ആളുകളേ ഉള്ളൂ. ഉമ്മന്‍ ചാണ്ടി സാര്‍ മരിച്ചതിനു ശേഷം താന്‍, വിഡി സതീശന്‍, റോഷി അഗസ്റ്റന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നീ നാലുപേര്‍ മാത്രമാണ് തുടര്‍ച്ചയായ അഞ്ചുവര്‍ഷം ജയിച്ചു നിയമസഭയില്‍ എത്തിയത്. അങ്ങനെയുള്ള ആളുകളെ മാനിക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സിനിമ നടന്‍ ആണെന്നതൊക്കെ നില്‍ക്കട്ടെ, സീനിയേറിറ്റിയൊക്കെയുണ്ട്. 20 കൊല്ലം മുന്‍പ് മന്ത്രിയായ ആളാണ്. ആ മര്യാദയൊക്കെ കാണിക്കണം. വേണ്ടവിധത്തില്‍ റോഡുകള്‍ തരുന്നില്ല. പക്ഷേ, ജി സുധാകരന്‍ തന്നിരുന്നു. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈസ്റ്റ് കോക്കുളത്ത് ഏല പട്ടമല റോഡിന്റെ റോഡ് ഉത്ഘാടന ചടങ്ങില്‍ റിയാസിനൊപ്പം ഫണ്ടനുവദിച്ച ജി.സുധാകരന്റെ ചിത്രം വക്കാതിരുന്ന സംഘാടകരെ വിമര്‍ശിച്ചാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.