കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പിന്നില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് ഒന്നാം പ്രതിയുടെ അച്ഛന്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ. ചന്ദ്രന്‍ ആണെന്ന് കേസിലെ ഒന്നാം പ്രതിയുടെ അച്ഛന്‍ രാമകൃഷ്ണന്‍. പാര്‍ട്ടി അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും പണം എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി കെ ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. എന്നാല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ല. തന്റെ മകനെ തട്ടിപ്പില്‍ കുടുക്കിയെന്നും ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളില്‍ നിരവധി സ്വത്തുക്കള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ബാങ്ക് സെക്രട്ടറിയും കേസിലെ ഒന്നാം പ്രതിയുമായ ടി.ആര്‍.സുനില്‍കുമാര്‍ നിലവില്‍ ജയിലിലാണ്. കേസില്‍ ഇപ്പോള്‍ നടക്കുന്ന ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും എ.സി.മൊയ്തീന്‍, സി.കെ.ചന്ദ്രന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് എതിരെ അന്വേഷണം വേണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അതേസമയം സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. ഇതില്‍ 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.