കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കി, പ്രചരിക്കുന്ന കണക്കുകള്‍ തെറ്റെന്ന് വി.എന്‍ വാസവന്‍

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് മന്ത്രി വി എന്‍ വാസവന്‍. 104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. ഇതില്‍ 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കി. കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ഫിലോമിനയുടെ മകന്റെ ചികിത്സയ്ക്ക് പണം ചോദിച്ചപ്പോഴും നല്‍കിയിരുന്നു. ജൂണ്‍ 28 ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് പണം നല്‍കാന്‍ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിക്ഷേപം തിരികെ നല്‍കാത്ത സംഘങ്ങള്‍ വളരെ കുറവാണ്. പ്രചരിക്കുന്ന 162 സംഘങ്ങളുടെ കണക്ക് തെറ്റാണ്. വെല്‍ഫെയര്‍ സഹകരണ മാതൃകയിലുള്ള 132 സംഘങ്ങളിലാണ് പ്രശ്‌നമുള്ളത്. അവയില്‍ പലതും സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറി എന്ന പരാതിയെ കുറിച്ച് അന്വേഷിക്കും. ഇതിനായി സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.