കരമനയിലെ ദുരൂഹമരണങ്ങള്‍: കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചേക്കും, അന്തിമ തീരുമാനം നാളെ

കരമനയിലെ  വീട്ടിലുണ്ടായ ഏഴ് ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലും കൂടുതല്‍ വിശദമായ അന്വേഷണത്തിന് ആലോചന. കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ചേക്കാനാണ് ആലോചിക്കുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ശിപാര്‍ശ നല്‍കിയത്. അന്വേഷണം കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെടുക്കും.

മരണങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാധാരണ മരണങ്ങള്‍ തന്നെയാണെന്നാണ് നിലവിലെ നിഗമനം. സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ നടന്നുവെന്നാണ് സംഘം അന്വേഷിച്ചുവരുന്നത്.

തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തില്‍ (കൂടത്തില്‍) ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണന്‍ നായര്‍, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥന്‍നായരുടെ ജ്യേഷ്ഠന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍നായരുടെ മറ്റൊരു സഹോദരനായ നാരായണന്‍നായരുടെ മകന്‍ ജയമാധവന്‍നായര്‍ എന്നിവരുടെ മരണങ്ങളില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളെത്തിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്.

നിശ്ചിത ഇടവേളകളിലുള്ള മരണങ്ങളില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കൂട്ടുകുടുംബമായിരുന്ന ഇവരുടെപേരില്‍ നഗരത്തിലുള്ള 30 കോടിരൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ കുടുംബാംഗമല്ലാത്തയാള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു. കാലടിയിലെ 65 സെന്റ് സ്ഥലവും വീടുമാണ് കുടുംബസുഹൃത്ത് രവീന്ദ്രന്‍നായരുടെ പേരില്‍ വില്‍പ്പത്രം എഴുതി നല്‍കിയത്.

വില്‍പ്പത്രം തയ്യാറാക്കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കാലടി സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി വീണ്ടും പരാതി നല്‍കിയത്. ഒന്നില്‍മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവന്‍നായരാണ് അവസാനം മരിച്ചത്.

ഗോപിനാഥന്‍ നായരുടെയും ഭാര്യയുടെയും മരണശേഷം സുഹൃത്ത് രവീന്ദ്രന്‍ നായരാണ് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അവസാന അവകാശിയായ ജയമാധവന്‍നായരെ മരിച്ച നിലയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായ കാര്യം അയല്‍വാസികളെ അറിയിച്ചിരുന്നില്ല. അകലെ താമസിക്കുന്ന വീട്ടുജോലിക്കാരി ലീലയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്നകുമാരി പറഞ്ഞു.

മരണത്തില്‍ കരമന പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിനും ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കും നിര്‍ദേശിച്ചു. 2017-ല്‍ നടന്ന ഈ കേസില്‍ പരിശോധനഫലം കിട്ടിയിട്ടില്ല. ജയപ്രകാശിന്റെയും ജയമാധവന്‍നായരുടെയും മരണങ്ങളിലാണ് സംശയമുള്ളതെന്നും പ്രസന്നകുമാരി പറയുന്നു.എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബസുഹൃത്തായ രവീന്ദ്രന്‍നായര്‍ പറഞ്ഞു. ജയമാധവന്‍നായര്‍ സ്വത്ത് നല്‍കിയത് സ്‌നേഹബന്ധത്തിന്റെ പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മരണങ്ങളില് ദുരൂഹതയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജയമാധവന്‍നായരുടെ മരണത്തിലും വില്‍പ്പത്രം തയ്യാറാക്കിയതിലും തുടരന്വേഷണം വേണമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണറുടെ റിപ്പോര്‍ട്ട്. സിവില്‍കേസിന് പിന്നിലും ഗൂഢാലോചനയുള്ളതായും വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ കേസെടുത്ത് വിശദാന്വേഷണത്തിനാണ് ശിപാര്‍ശ.