കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍: ജയമാധവന്‍ നായരുടെ ആന്തരികാവയവ പരിശോധനാഫലം ഇന്ന് ലഭിക്കും

കരമനയില്‍ കൂടത്തില്‍ കുടുംബത്തില്‍ അവസാനം മരിച്ച ജയമാധവന്‍ നായരുടെ ആന്തരികായവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ജയമാധവന്റെ അസ്വാഭാവിക മരണത്തില്‍ പുതിയ അന്വേഷണ സംഘം ആദ്യ അന്വേഷണം നടത്തും.

ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും അന്വേഷണ സംഘം റവന്യൂ- രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മരണകാരണം വ്യക്തമാവണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി വരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി ലാബിലാണ് ആന്തരിക അവയവങ്ങള്‍ പരിശോധിക്കായി നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് നല്‍കിയ നടന്ന സംഭവത്തിലെ പരിശോധനാഫലം ഇതേ വരെ കരമന പൊലീസ് വാങ്ങിയിരുന്നില്ല.

ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്ന പുതിയ സംഘം ഇന്നലെ പത്തോളജി ലാബില്‍ പരിശോധന നടത്തുന്ന ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. ഇന്ന് പരിശോധനാഫലം കൈമാറാമെന്നാണ് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പരിശോധനാഫലം പരിശോധിച്ച ശേഷം അസ്വാഭാവികയുണ്ടെങ്കില്‍ ഉമാ മന്ദിരത്തില്‍ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയമാധവന്‍ നായരെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മരിച്ച നിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയല്‍വാസികളെ പോലും അറിയിക്കാതെ രവീന്ദ്രനായര്‍ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേ സമയം ഉമാ മന്ദിരത്തിലെ അവകാശികളുടെ കൈവശമുണ്ടായിരുന്ന സ്വത്തുവിവരങ്ങള്‍ തേടി റവന്യു-രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണര്‍ സന്തോഷ് കുമാര്‍ കത്തു നല്‍കി. ചില അകന്ന ബന്ധുക്കളും ഇടനിലക്കാരും ചേര്‍ന്ന് ഒത്തുകളിച്ച് ഭൂമി പോക്കുവരവ് ചെയ്‌തെടുത്തുവെന്ന സംശയം പൊലീസിനുണ്ട്.

ചില റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. അതിനാല്‍ രേഖകള്‍ നശിപ്പിക്കാതിരിക്കാനാണ് എല്ലാ രേഖകളും ആവശ്യപ്പെട്ടു കൊണ്ട് കത്ത് നല്‍കിയത്. ചില ബന്ധുക്കള്‍ ഇപ്പോള്‍ പരാതി ഉന്നയിക്കുന്നതിന് പിന്നിലും സ്വത്തുതര്‍ക്കമെന്നാണ് പൊലീസ് നിഗമനം.