മന്ത്രി വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണം സമ്മാനം പ്രഖ്യാപിച്ച് കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചുവെന്നും കയ്യേറ്റം ചെയ്തുവെന്നും ആരോപിച്ച് സിപിഎം പ്രതിഷേധം ശക്തമാക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വീഡിയോയ്ക്കായി സമ്മാനം പ്രഖ്യാപിച്ച് പരിഹാസവുമായി എത്തിയത്. മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന്‍ സ്വര്‍ണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററില്‍ പറയുന്നത്. മന്ത്രിയെ കൊല്ലാനുള്ള നീക്കമാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ജില്ലയില്‍ സിപിഎം വ്യാപക പ്രതിഷേധം നടത്തുകയാണ്. നിരവധി കോണ്‍ഗ്രസ് ഓഫിസുകളും കെട്ടിടങ്ങളും കഴിഞ്ഞ രാത്രിയില്‍ നശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.നിഥിന്‍രാജ് പറഞ്ഞു.

ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളില്‍ വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നടന്നതിനാല്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയില്‍വേ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. ദൃശ്യമാധ്യമങ്ങളിലൂടെ അടക്കം പുറത്തുവന്ന മറ്റു വിഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍ പുറത്തുവിട്ട വീഡിയോയിലും മറ്റ് ചില സിപിഎം ഹാന്‍ഡിലുകള്‍ പങ്കുവെച്ച വീഡിയോയിലും മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയില്‍ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗണ്‍മാന്‍ ആണെന്ന് പിന്നീട് തെളിഞ്ഞു.

ഇതോടെയാണ് മന്ത്രിയുടെ പരിസരത്ത് പോലും എത്താന്‍ കഴിയാത്ത കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വധശ്രമത്തിന് കേസെടുത്തെന്നതടക്കം പ്രത്യാരോപണവുമായി കോണ്‍ഗ്രസ് എത്തിയത്. മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, സമീപത്തു പോലും എത്തിയിട്ടില്ലെന്നാണ് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും പറയുന്നത്. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയുെട ഭാഗമായുണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐസിയുവില്‍ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെഎസ്യു നേതാക്കള്‍ പറയുന്നത്.

Read more

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും അതിന്റെ പുറകില്‍ സംസ്ഥാനത്തൊന്നടങ്കം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കും റെയില്‍വെ പൊലീസിനും പൊലീസിനും, ദൃക്സാക്ഷികള്‍ക്കുംം മന്ത്രിയുടെ അടുത്തുപോലും ഈ പ്രകടനക്കാര്‍ എത്തിയിട്ടില്ലെന്നറിയാമെന്നും നാല് പേരോ അഞ്ച് പേരോ ആണ് ആകെയുണ്ടായിരുന്നതെന്നും അവരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു കൊണ്ടുപോയിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധക്കാരാരും പോയിട്ടില്ല. അവരാണ് ക്രുദ്ധയായി വെല്ലുവിളിച്ചുകൊണ്ട് ഓടിയതെന്നും സത്യത്തില്‍ അവിടെയൊരു പിടിവലി ഉണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രി ഈ കെഎസ് യുക്കാരുടെ അടുത്തേക്ക് പാഞ്ഞുപോകുന്നത് തടയാന്‍ ശ്രമിച്ചത് പൊലീസാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന വനിത പൊലീസ് ഓഫീസറും മറ്റ് പൊലീസുകാരം വളരെ പണിപ്പെട്ടിട്ടാണ്- ശ്രമിച്ചിട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയതെന്നും ഇതിന്റെയെല്ലാം വിഷ്യല്‍ തെളിവുകള്‍ എല്ലാവരുടേയും കയ്യിലുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.