യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം; ബോംബേറില്‍ ഇടതുകാല്‍ ചിന്നിച്ചിതറി, മരണകാരണം രക്തംവാര്‍ച്ചയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാനൂര്‍ പുല്ലൂക്കര മുക്കില്‍പീടികയിലുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റ മന്‍സൂര്‍ (21) മരിച്ചത് ബോംബേറില്‍ കാലിനേറ്റ മുറിവില്‍നിന്ന് രക്തംവാര്‍ന്നതു കൊണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നാണ് മന്‍സൂര്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി മുക്കില്‍പീടികയിലുണ്ടായ ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ കണ്ണൂരിലും വടകര സഹകരണ ആശുപത്രിയിലും പരിശോധിച്ചെങ്കിലും രാത്രിയോടെ കോഴിക്കോട്ടെത്തിക്കുകയായിരുന്നു.

വോട്ടറെ വാഹനത്തിൽ കൊണ്ടുവന്നതിനെ ചൊല്ലി തുടങ്ങിയ സംഘർഷമാണ്  മൻസൂറിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30 മുതൽ തുടങ്ങിയ പ്രകോപനങ്ങൾക്കും വാക്കേറ്റങ്ങൾക്കും ഏറ്റുമുട്ടലുകൾക്കും ശേഷമായിരുന്നു കൊലപാതകത്തിനു കാരണമായ അക്രമം നടന്നത്. വോട്ടറെ യുഡിഎഫ് പ്രവർത്തകർ വാഹനത്തിൽ എത്തിച്ചത് എൽഡിഎഫ് പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.  സ്ഥലത്തെത്തിയ ലീഗ് പ്രാദേശിക നേതാവിനെ  മർദ്ദിച്ചു. ഇദ്ദേഹം മുഹ്സിൻ  ഏജന്റായ  ബൂത്തിലെത്തി വിവരം ധരിപ്പിച്ചു. തുടർന്നു ബൂത്ത് പരിസരത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകർക്കു മർദ്ദനമേറ്റു. ഇതുസംബന്ധിച്ച പരാതിയില്‍ ചൊക്ലി പൊലീസ് കേസെടുത്തു. ഇവിടെ പിന്നീട് ശക്തമായ പോലീസ് സാന്നിദ്ധ്യവുമുണ്ടായിരുന്നു.

ഇതിനു പിന്നാലെ ആയിരുന്നു ഡിവൈഎഫ്ഐ പാനൂർ മേഖലാ ട്രഷറർ കെ.സുഹൈലിന്റെ പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ്. ‘സഖാവിനെ ആക്രമിച്ച മുസ്‍ലിം ലീഗിന്റെ ചെന്നായ കൂട്ടങ്ങളേ, നിങ്ങൾ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെയ്ക്കും, ഉറപ്പ്’ എന്നതായിരുന്നു വാചകം.

സിപിഎം പ്രവർത്തകർക്കെതിരെ മർദ്ദനം നടന്ന ബൂത്തിലെ ഏജന്റ് ആയിരുന്നു എന്നല്ലാതെ മുഹ്സിൻ സംഘർഷത്തിൽ പങ്കെടുത്തതായി ആരോപണം ഇല്ല. വോട്ടെടുപ്പിനു ശേഷം വീട്ടിലേക്കുള്ള വഴിയിൽ 11 പേരുള്ള അക്രമിസംഘം മുഹ്സിനെ പിന്തുടർന്നിരുന്നു. സ്വന്തം വീട്ടിലേക്കു കയറാതെ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണു മുഹ്സിൻ കയറിയത്. പുറത്തു പതുങ്ങിനിന്ന സംഘം, പുറത്തിറങ്ങിയ ഉടൻ മുഹ്സിനെ തടഞ്ഞുനിർത്തുകയും വെട്ടുകയുമായിരുന്നു. മൻസൂർ സഹോദരനെ രക്ഷപ്പെടുത്താൻ തുനിഞ്ഞപ്പോഴാണു ബോംബേറ് ഉണ്ടായത്.

പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം മുസ്ലിം ലീഗ് പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. സി.എച്ച്. ഡയാലിസിസ് സെന്ററിലെ മയ്യത്ത് നിസ്‌കാരത്തിനുശേഷം സ്വദേശമായ പെരിങ്ങത്തൂരിലേക്കു കൊണ്ടുപോയി.