സി.കെ ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തള്ളി കാനം; ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്ന് വി.എന്‍ വാസവന്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന ജില്ലാ കമ്മിറ്റിയുടെ വാദം പൂര്‍ണ്ണമായും തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ജില്ലാ കമ്മറ്റിക്ക് ഇത്തരത്തിലൊരു ഒരു പരാതിയുള്ളതായി അറിയില്ല. പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റണെന്നും പാര്‍ട്ടിക്ക് പരിഭവമില്ലെന്നും കാനം വ്യക്തമാക്കി.

പരസ്യത്തില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കിയെന്ന സിപിഐയുടെ ആരോപണം തളളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തുവന്നു. ഇതേക്കുറിച്ച് ഒരു പരാതിയും തന്റെ മുമ്പിലെത്തിയിട്ടില്ല. പരസ്യവുമായി ബന്ധപ്പെട്ട് പിആര്‍ഡിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

ഒരു കുറ്റവും ഇല്ലാതെ ഒരു വിവാദത്തിനും അവസരം നല്‍കാതെയുമാണ് പരിപാടി നടത്തിയതെന്നും സംഘാടകരിലൊരാളുകൂടിയായ മന്ത്രി വാസവന്‍ വ്യക്തമാക്കി. പരസ്യത്തില്‍ നിന്ന് സി കെ ആശ എംഎല്‍എയെ മാറ്റി നിര്‍ത്തിയെന്നായിരുന്നു സിപിഐയുടെ പരാതി.

പ്രചാരണം അവാസ്തവമാണെന്ന് സികെ ആശ എംഎല്‍എയും വ്യക്തമാക്കിയിരുന്നു. സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ ചടങ്ങുകളുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും തന്നെ ഉള്‍പ്പെടുത്തുകയും അഭിപ്രായം ആരായുകയും ചെയ്തിട്ടുണ്ടെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു.

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. എംഎല്‍എയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തി. പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതില്‍ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചുവെന്നും വി ബി ബിനു പറഞ്ഞിരുന്നു.