മത- സമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യം ഇല്ല; പ്രതിപക്ഷം വിഷയം ചർച്ച ചെയ്ത് വഷളാക്കുകയാണെന്ന് കാനം

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ  മത- സമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മനുഷ്യനുള്ള കാലം മുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ടെന്നും അതിന് മതത്തിന്റെ പരിവേഷം നൽകരുത്.  വിഷയം പ്രതിപക്ഷം ചർച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍  ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ്  വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.  അതിനാലാണ് പ്രതിപക്ഷ നേതാക്കള്‍ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു വി.ഡി സതീശൻറെ പ്രതികരണം.