കളമശ്ശേരി ദുരന്തം മനുഷ്യനിര്‍മ്മിതം; നെസ്റ്റ് മാനേജ്‌മെന്റിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, മരിച്ചവരില്‍ കൗമാരക്കാരനും

കളമശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ മനുഷ്യ നിരമ്മിതമെന്നാവര്‍ത്തിച്ച് പൊലീസ്. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തലിന് പിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ നെസ്റ്റ് കമ്പനിയ്‌ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ്.

അതേസമയം ദുരന്തത്തില്‍ മരിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന്് കണ്ടെത്തി. അതിനാല്‍ ബാലനീതി വകുപ്പ് പ്രകാരവും കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ തൊഴിലാളികളെയും പണിക്കായി നിര്‍ത്തിയതാണ് അപകടത്തിന് കാരണം. അപകടം നടക്കുമ്പോള്‍ ഏഴ് തൊഴിലാളികളാണ് കുഴിക്കുള്ളില്‍ ഉണ്ടായിരുന്നത്. കുഴിയുടെ വശങ്ങള്‍ നിരപ്പാക്കുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണത്.

ആദ്യം രക്ഷപ്പെടുത്തിയ രണ്ട്് പേരുടെ നില തൃപ്തികരമാണ്. എന്നാല്‍ മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദുര്‍ബലമായ മണ്ണിന് മുകളിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം നടന്നിരുന്നത്. പ്രദേശം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമല്ലെന്നും ആക്ഷേപമുണ്ട്.

അപകടമുണ്ടായ സ്ഥലത്തെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചിരുന്നു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും.