കളമശേരി സ്ഫോടന കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മാർട്ടിൻ ഡൊമിനിക് ഏക പ്രതി

കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻറെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു.

തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണു പരിക്കേറ്റു. കസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പോലീസിൽ കീഴടങ്ങിയിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയത്. പ്രതി അന്ന് മുതൽ ജയിലിലാണ്.