'കൈരളി'ക്കെന്ത് എ.കെ.ജി!; ബല്‍റാമിന്റെ പരാമര്‍ശത്തേക്കാള്‍ വലുത് സഭാതര്‍ക്കം

എ.കെ.ജിയ്‌ക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തില്‍ വിവാദം മൂര്‍ച്ചിച്ചു നില്‍ക്കുമ്പോള്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതെ കൈരളി ചാനല്‍. ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ രാഷട്രീയ ഭേദമന്ന്യേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടും സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ചാനല്‍ ന്യൂസ് ആന്റ് വ്യൂസില്‍ ചര്‍ച്ചയ്‌ക്കെടുത്തത് സീറോ മലബാര്‍ സഭയുടെ ഭൂമി വിഷയമാണ്.

എന്നാല്‍ മാതൃഭൂമി ചാനലും ന്യൂസ് 18 നും അന്തിചര്‍ച്ചകള്‍ ബല്‍റാം വിഷയം വളരെ വലിയ ഗൗരവത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്തു. ന്യൂസ് 18 പ്രൈം ഡിബേറ്റും മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം, ബല്‍റാമിനെ പൊളിച്ചടുക്കുകയും ചെയ്തപ്പോള്‍ മീഡിയ വണ്‍, മനോരമ, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ മറ്റ് വിഷയങ്ങളിലും ചര്‍ച്ചാ കേന്ദ്രമാക്കി.

ബല്‍റാമിന്റെ അഭിപ്രായപ്രകടനത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളിലടക്കം ഉയര്‍ന്നു വന്നിരുന്നത് കെ മുരളീധരന്‍ അല്ലാതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരണം പോലും നടത്തിയിട്ടില്ല. പല നേതാക്കളും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നു തുറന്നു പറയുകയും ചെയ്തിരുന്നു. കേവലം കമ്മ്യൂണിസ്റ്റ് നേതാവ് എന്നതിലുപരി കേരള ജനത ഒന്നടക്കം ആരാധിക്കുന്ന വ്യക്തിയെ അവഹേളിച്ചതില്‍ ബല്‍റാമിനോട് കോണ്‍ഗ്രസിനകത്തു പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.