കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെ സ്വിഫ്റ്റ് കുടുങ്ങി

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് ബംഗളൂരു ബസാണ് കുടുങ്ങിയത്. തൂണുകള്‍ക്കിടെയില്‍ ഉരഞ്ഞ് ബസിന്റെ ഗ്ലാസുകള്‍ പൊട്ടി. തുടര്‍ന്ന് ബസ് ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി.

തുടര്‍ച്ചായായി രണ്ടാം തവണയാണ് കെ സ്വിഫ്റ്റ് ടെര്‍മിനലില്‍ കുടുങ്ങുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ബസ് കുടുങ്ങിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ഒടുവില്‍ തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്.
രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലായിരുന്നു ബസ്.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് വീണ്ടും കുടുങ്ങിയത്. കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് നേരത്ത തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടാണ്. നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്. ദിവസവും ആയിരകണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യുന്ന ഇവിടെ. ബസുകള്‍ നേരാവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രകാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. അശാസ്ത്രീയമായ നിര്‍മാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്