കെ സ്വിഫ്റ്റ് അപകടത്തില്‍ വഴിത്തിരിവ്; ആദ്യം ഇടിച്ചത് മറ്റൊരു വാഹനം

തൃശൂരില്‍ കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുന്നംകുളത്ത് അപകടത്തില്‍ മരിച്ചയാളെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍ ആണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പിക്കപ്പ് വാന്‍ ഇടിച്ചതിന് പിന്നാലെയാണ് ബസ് ഇടിച്ചത്. പിന്നിലെ ടയര്‍ ദേഹത്ത് കയറുകയായിരുന്നു. ഇടിച്ച പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി.

തമിഴനാട് കള്ളക്കുറിച്ചി സ്വദേശി പരസ്വാമി(55)യാണ് കുന്നുകുളത്ത് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ഉണ്ടായ ഇപകടത്തില്‍ മരിച്ചത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വിഫ്റ്റ് ബസാണ് കാലില്‍ കയറിയിറങ്ങിയത്. പരസ്വാമി റോജ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു എന്നും ബസ് നിര്‍ത്താതെ പോയെന്നുമായിരുന്നു ആക്ഷേപം ഉയര്‍ന്നത്. അപകടം ബസിന്റെ ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്.

അപകടം നടന്ന ഉടനെ നാട്ടുകാര്‍ കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ പരസ്വാമിയെ ഉടനെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.