'ഇത്തവണ രണ്ടക്കം കടക്കും', കേരളത്തിൽ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്ന് കെ സുരേന്ദ്രൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എൻഡിഎ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ എന്‍ഡിഎയ്കാണ് മുന്‍തൂക്കം. മോദി ഗ്യാരണ്ടി എന്താണെന്ന് തിരഞ്ഞെടുപ്പ് പത്രികയില്‍ വ്യക്തമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം എന്‍ഡിഎ മുന്നേറ്റത്തില്‍ എല്‍ഡിഎഫും യുഡിഎഫും വെപ്രാളത്തിലാണെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു.

വനം വന്യജീവി പ്രശ്‌നത്തിന് പരിഹാരം എന്‍ഡിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇടതുപക്ഷവും യുഡിഎഫും വനം വന്യജീവി പ്രശ്‌നത്തില്‍ മിണ്ടിയിട്ടില്ല. രാഹുല്‍ ഗാന്ധി വര്‍ഗീയ ശക്തികളെ കൂട്ടിപ്പിടിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തിലെ എംപിമാര്‍ ‘ഫ്‌ളക്‌സ് ബോര്‍ഡ് എംപിമാര്‍’ ആണെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ എംപിമാര്‍ സ്വന്തം പേരിൽ ആക്കി ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. സ്വന്തമായൊന്നും എംപിമാര്‍ക്ക് അവകാശപ്പെടാനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഇത്തരമൊരു സാഹചര്യമാണ് ശശി തരൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേരളത്തില്‍ ഇത് ആദ്യമാണന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യാജപ്രചാരണം നടത്തിയതിന് യുഡിഎഫ് സ്താനാര്‍ത്ഥി ശശി തരൂരിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുന്ന സ്ഥിതിവരെ ഉണ്ടായി. അതേസമയം ഇത്തവണ കേരളത്തില്‍ എന്‍ഡിഎ രണ്ടക്കം കടക്കും. കൃഷ്ണകുമാർ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും. ഒന്നും ജയിക്കാതെ രണ്ട് മന്ത്രിമാരെ തന്നു. ആനി രാജ മത്സരിക്കുന്നയിടത്ത് ഡി രാജ പ്രചരണത്തിന് എത്തുന്നില്ല. വയനാട് കൊടി ഒഴിവാക്കിയുള്ള യുഡിഎഫ് പ്രചരണത്തില്‍ ലീഗിന് ആത്മാഭിമാനം നഷ്ടമായി എന്നും സുരേന്ദ്രന്‍ പറഞ്ഞു.