മാസപ്പടി ആരോപണം;മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്ന് കെ സുരേന്ദ്രൻ

മാസപ്പടി ആരോപണത്തിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരു പോലെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേരളത്തിലെ ദിവ്യന്മാരാണെന്നും ഇരുവർക്കുമെതിരായ കേസുകൾ ഒത്തുതീർപ്പാക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. വ്യാജ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിക്കാൻ ശ്രമിച്ചു .

മുഖ്യമന്ത്രി കേന്ദ്ര നിയമങ്ങൾ അട്ടിമറിച്ച് ഖനന കമ്പനികളെ സഹായിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കരാറുകൾ നിയമപരമെന്നാണ് സിപിഐഎം വിലയിരുത്തൽ. അങ്ങനെയെങ്കിൽ എന്തിന് വീണയുടെ അക്കൗണ്ടിൽ പണം വന്നുവെന്ന് വിശദീകരിക്കണം.

വീണയ്‌ക്ക് നൽകിയതിനേക്കാൾ പണം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പിണറായിക്ക് മാത്രം എങ്ങനെ ഈ പണം ലഭിക്കുന്നു. പണപ്പിരിവ് എന്താണ് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.