'ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്റേത്'; ആര്യാടനെ അനുസ്മരിച്ച് കെ. സുധാകന്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മലപ്പുറം ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എത്രമാത്രം വലുതാണെന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് കേരളത്തില്‍ ശക്തിപകരാന്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിന്റെയെല്ലാം പിറകില്‍ ആര്യാടന്‍ മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിന്റെ യുക്തിയുണ്ടാവും. അപാര ദീര്‍ഘവീക്ഷണമായിരുന്നു. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഓര്‍മ്മശക്തിയായിരുന്നു അദ്ദേഹത്തിന്റേത്. കെട്ടഴിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളില്‍ പോലും അനായാസം ഒത്തുതീര്‍പ്പുണ്ടാക്കി. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിക്കാത്ത ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ലെന്നും കെ സുധാകരന്‍ ഓര്‍മ്മിച്ചു.

ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു ആര്യാടനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു.

മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ആര്യാടന്‍ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.