'സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി'; സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സുരേന്ദ്രന്‍ മാപ്പ് പറയണം, എതിര്‍ക്കാന്‍ പിണറായിക്ക് ഭയമായിരിക്കാമെന്ന് സുധാകരന്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘സിപിഎമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി ‘ എന്ന കെ .സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ല.

നരേന്ദ്രമോദിയുടെ അടിമയെ പോലെ കേരളം ഭരിക്കുന്ന പിണറായി വിജയനും സിപിഎമ്മിനും ഈ പരാമര്‍ശത്തിനെ എതിര്‍ക്കാന്‍ ഭയമായിരിക്കാം. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണ്.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോ കെ സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് ? എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന CPM നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നു.

രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ആണെങ്കിലും ഈ വിഷയത്തില്‍ സിപിഎമ്മിനെ പോലെ ബിജെപിയെ ഭയന്ന് മിണ്ടാതിരിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ല. സിപിഎമ്മിലെ സ്ത്രീകളെ അപമാനിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണം. കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യവും കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.