സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഇനിയും മാറ്റമുണ്ടാകണം; തെറ്റായ ധാരണ ഉന്നതര്‍ പോലും കൊണ്ടു നടക്കുന്നുവെന്ന് കെ.ആര്‍ മീര

മൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തില്‍ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആര്‍ മീര പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളില്‍ ഇടപെടുന്നവര്‍ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു. കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടേയും ജീവിതത്തെക്കുറിച്ച് കെ.ആര്‍ മീരയുമായി എന്‍.ഇ സുധീര്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സാഹിത്യ മേഖലയ്ക്ക് ഉപകരിക്കുംവിധം കൃതികള്‍ എഡിറ്റ് ചെയ്യുന്നതിനായി ഒരു പത്രാധിപ സമിതി ആരംഭിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തന മേഖലയില്‍ നിന്ന് എഴുത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും അവര്‍ സംസാരിച്ചു.

അതേസമയം, മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാര്‍പോലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എഴുത്തിനോടുള്ള വിമര്‍ശനം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കു വഴിവയ്ക്കരുതെന്നും എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എന്‍ നൗഫലുമായി എഴുത്ത് അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയായിരുന്നു അവര്‍.

വായനക്കാര്‍ എല്ലാവരും സമാനഹൃദയര്‍ അല്ല. എഴുത്തില്‍ വിമര്‍ശനം അനിവാര്യമാണ്. എന്നാല്‍ ഇത് അതിരുകടക്കുന്നതായാണ് പലപ്പോഴും കാണുന്നത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകള്‍ വരുന്നതിനെ നിന്ദയോടെയാണു പൊതുസമൂഹം നോക്കികാണുന്നത്. സോഷ്യല്‍ മീഡിയ എഴുത്തിന് ഗുണവും ദോഷവുമുണ്ട്. എഡിറ്റര്‍ ഇല്ല എന്നതാണ് ഇതിന്റെ പോരായ്മ. വലിയൊരു സ്പേസ് ആണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ എഴുത്തുകാര്‍ക്ക് ലഭിക്കുന്നതെന്നും ദീപ നിശാന്ത് ചൂണ്ടിക്കാട്ടി.