ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാദാസിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായ പ്രതി ബെയ്‌ലിൻ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 27വരെയായിരുന്നു റിമാൻഡ് ചെയ്തിരുന്നത്.

ജൂനിയർ അഭിഭാഷകയായ തന്നെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ ആരോപണനം. പിന്നാലെ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. ഇതോടെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ ബെയ്‌ലിന് ആകില്ല.

ബെയ്‌ലിൻ ദാസിനെതിരെ ശ്യാമിലി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് തന്നെ മർദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തിയിരുന്നു. സീനിയറായതുകൊണ്ടാണ് പരാതി നൽകാതിരുന്നതെന്നും ശ്യാമിലി പരാതിയിൽ പറയുന്നു. ഇന്നലെ തന്നെ നിരവധി തവണ മർദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി വിശദമാക്കിയിരുന്നു.

ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ മോപ് സ്റ്റിക് കൊണ്ടാണ് സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ മർദിച്ചത്. സംഭവം പുറത്ത് വന്നതോടെ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടാതെ നിയമനടപടിക്കായി അഡ്വ. ശ്യാമിലിയെ സഹായിക്കുമെന്ന് ബാർഅസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

വാക്കുതർക്കത്തെ തുടർന്ന് അഡ്വ. ബെയ്‌ലിന്‍ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നായിരുന്നു ജൂനിയർ അഭിഭാഷക ശ്യാമിലിയുടെ ആരോപണം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ ഇന്നലെ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണുവെന്നും അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചുവെന്നും ശ്യാമിലി പറഞ്ഞു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു.