താനൂർ ബോട്ടപകടം; അനേഷണത്തിന് മൂന്നംഗ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിച്ച് സർക്കാർ.ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെയാണ് നിയമിച്ചതായി വിജ്ഞാനമിറക്കിയത്.നീലകണ്ഠൻ ഉണ്ണി ( റിട്ട. ചീഫ് എൻജിനീയർ ഇൻലാൻഡ് നാവിഗേഷൻ ) , സുരേഷ് കുമാർ ( ചിഫ് എൻജിനീയർ , കേരള വാട്ടർ വെയ്സ് ) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷൻ സംബന്ധിച്ച ടേം ഓഫ് റഫറൻസ് പിന്നീട് പ്രസിദ്ധീകരിക്കും.

ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് വി.കെ. മോഹനൻ പ്രതികരിച്ചിരുന്നു. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ബോട്ടപകടങ്ങളിൽ മുൻ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ നടപ്പിലായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് അപകടം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമെടുത്തത്.സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കും. ബോട്ടുകളിൽ അനുവദിക്കുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.