ജോയ്‌സ് ജോർജ് മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും അപമാനിച്ചിരിക്കുകയാണ്: പി.കെ കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്‌സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും അപമാനിച്ചിരിക്കുകയാണ് എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് കാലത്തു ഇത്തരം ചില പ്രചാരണങ്ങൾ യു.ഡി.എഫിനെതിരെ ഇടതുപക്ഷത്ത് നിന്നും ഉണ്ടാകും. അത് ജനങ്ങളുടെ വിധിയെഴുത്തിൽ പ്രതിഫലിക്കും എന്ന് യാതൊരു സംശയവും ഇല്ല എന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായി രാജ്യം കാണുന്ന ലോകം കാണുന്ന ദേശീയ തലത്തിൽ ഇടതുപക്ഷം പോലും പിന്തുണ നൽകുന്ന രാഹുൽ ഗാന്ധിയെ പോലെ ഒരു നേതാവിനെ വളരെ നിസ്സാരമായി വിലകുറച്ച് അപമാനിച്ചു എന്നുള്ളതാണ് ഇതിലെ മറ്റൊരു വിഷയം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും എൽ.ഡി.എഫിന്റെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവനകൾ ഉണ്ടായിട്ടുണ്ട്. ധിക്കാരം നിറഞ്ഞ എൽ.ഡി.എഫിനെ ഒരു പ്രാവശ്യം കൂടി അധികാരത്തിൽ എത്തിച്ചാൽ ഉണ്ടാകാൻ പോകുന്നത്തിന്റെ ആദ്യ പടിയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

Read more

എറണാകുളം സെന്റ് തെരേസാസ് കോളജിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ വിദ്യാർത്ഥിനികളെ ഐക്കിഡോ പരിശീലിപ്പിച്ചതിനെയാണ് ജോയ്സ് ജോർജ് പരിഹസിച്ചത്. മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം.‌ പ്രസ്താവനയെ കൂട്ടച്ചിരിയിൽ സദസ്സ് പിന്താങ്ങി.