നെടുമങ്ങാട് ജ്വല്ലറിയിൽ മോഷണം; 25 പവൻ സ്വർണവും വെള്ളിയും കവർന്നു

തിരുവനന്തപുരത്ത് ജ്വല്ലറിയിൽ മോഷണം. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. തുടർന്ന് അകത്തു കയറിയ മോഷ്ടാക്കൾ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം കവർന്നത്.

പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം തറയിൽ മുളക് പൊടിയും വിതറിയിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊലീസ് നിഗമനം. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തില സിസിടിവി ദ്യശ്യങ്ങൾ പരിശേധിച്ച് വരികയാണ്. ഉടമയിൽ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ തുടരന്വേഷണം.